കണ്ണൂർ : തെരുവുനായ്കളെ ഭയന്ന് എത്രനാൾ കഴിയണം..? സംസ്ഥാനത്ത് ജീവിക്കുന്നവരെല്ലാം ഉയർത്തുന്ന ചോദ്യമിതാണ്. നാടുകളിലും നഗരങ്ങളിലും ജീവിക്കുന്നവർക്ക് ഒരുപോലെ പട്ടികളുടെ കടിയേൽക്കുന്നു. കുത്തിവെപ്പെടുത്തിട്ടും ചിലർ മരണപ്പെട്ടത് ജനങ്ങളുടെ ആശങ്ക ഇരട്ടിയാക്കി. മനുഷ്യരുടെ മുഖത്തും കഴുത്തിലും ആഴത്തിൽ കടിയേൽക്കുമ്പോൾ പാമ്പുവിഷം കയറുമ്പോലെ പേവിഷവും ശരീരത്തിൽ ഏൽക്കുന്നു.
മൂന്നുലക്ഷത്തോളം പട്ടികൾ തെരുവുകളിലും ഒൻപത് ലക്ഷത്തോളം പട്ടികൾ വീട്ടുപരിസരങ്ങളിലും ജീവിക്കുന്നു. ഇങ്ങനെ, 12 ലക്ഷത്തോളം പട്ടികളിൽ പ്രതിരോധ കുത്തിവെപ്പുകൾ എടുത്തവ ഒരുശതമാനം പോലുമില്ല.
നേരത്തേ അക്രമകാരികളായ തെരുവുപട്ടികളെ വിഷം കുത്തിവെച്ച് കൊന്നിരുന്നു. ഇപ്പോൾ പട്ടികളെ കൊല്ലുന്നതിനെതിരേ നിയമം കർശനമാക്കി. വന്ധ്യംകരിക്കുക മാത്രമാണ് ഇപ്പോൾ നിയമപരമായ പരിഹാരം.
പതിനഞ്ചുവർഷത്തോളം ആയുസ്സുള്ള പട്ടികളെ വന്ധ്യംകരിച്ചാൽത്തന്നെ ഫലം കാണാൻ വർഷങ്ങൾ കഴിയണം. അതിനിടയിൽ എത്ര മനുഷ്യർ പട്ടികളുടെ കടിയേറ്റ് മരിക്കണം?.
നേരത്തേ നഗരങ്ങളിലും മാലിന്യം തള്ളുന്ന സ്ഥലങ്ങളിലുമാണ് തെരുവുനായ്കൾ കൂട്ടത്തോടെ തമ്പടിച്ചിരുന്നത്. എന്നാൽ, പൊതുവഴികളിൽ മാലിന്യം തള്ളുന്നതിനെതിരേ പ്രദേശവാസികളും അധികൃതരും നിലപാട് കർശനമാക്കിയതോടെ മാലിന്യം പൊതുവഴികളിൽ കുമിയുന്നത് കുറഞ്ഞു. ഇതോടെ നായ്കൾ കൂട്ടത്തോടെ നാട്ടിൽപുറങ്ങളിലെത്തി കോഴികളെയും വളർത്തുമൃഗങ്ങളെയും ആക്രമിച്ചുതുടങ്ങി.
തെരുവുനായ്കളുടെ കടിയേറ്റാൽ നഷ്ടപരിഹാരം നൽകാൻ ബന്ധപ്പെട്ട തദ്ദേശസ്ഥാപനങ്ങൾ ബാധ്യസ്ഥമാണ്. പട്ടികളെ നിയന്ത്രിക്കേണ്ടത് തദ്ദേശസ്ഥാപനങ്ങളുടെ ബാധ്യതയും.
ഗൗരവമുള്ള പ്രശ്നം എന്ന നിലയിൽ ഇക്കാര്യത്തിൽ പരിഹാരം കണ്ടെത്താൻ 14-ന് പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗം ജില്ലാ പഞ്ചായത്ത് വിളിച്ചുചേർത്തിട്ടുണ്ട്. പട്ടികൾ കുറുകെയോടി ഇരുചക്രവാഹനമോടിക്കുന്നവർ അപകടപ്പെടുന്നതും ഇപ്പോൾ പതിവാണ്. പലർക്കും ഇങ്ങനെ ജീവൻതന്നെ നഷ്ടമായിട്ടുമുണ്ട്.