കേരളത്തിൽ മരുന്നുവിൽപനയ്ക്കും നിർമാണത്തിനുമുള്ള ലൈസൻസ് അനുവദിക്കുന്നതു പൂർണമായും ഓൺലൈനാക്കുന്നതിന് സർക്കാർ ഉത്തരവായി. മെഡിക്കൽ ഷോപ്പുകൾക്കും മരുന്നു നിർമാണ ശാലകൾക്കും രാജ്യത്താകമാനം ലൈസൻസ് അനുവദിക്കുന്നത് ഓൺലൈനാക്കുന്ന കേന്ദ്രതീരുമാനത്തെത്തുതുടർന്നാണു സംസ്ഥാനത്തും ഇതു നടപ്പാക്കുന്നത്.
ഓൺലൈൻ നാഷനൽ ഡ്രഗ്സ് ലൈസൻസിങ് പോർട്ടൽ ( ഒഎൻഡിഎൽഎസ്) വഴി മാത്രമേ ഇനി രാജ്യത്തു മെഡിക്കൽ ഷോപ്പുകളുടെ മൊത്ത ചില്ലറ വിൽപനയ്ക്കും മരുന്നു നിർമാണത്തിനും ലൈസൻസ് ലഭിക്കൂ. കേരളത്തിൽ ഈ പദ്ധതി നടപ്പാക്കുന്നതിൽ വലിയ കാലതാമസം വന്നിട്ടുണ്ട്.
വൈകുന്നതു സംബന്ധിച്ചു പലവട്ടം വിശദീകരണം തേടലുണ്ടായതിനെത്തുടർന്നു തിരുവനന്തപുരം ജില്ലയിൽ പരീക്ഷണാടിസ്ഥാനത്തിൽ കഴിഞ്ഞ 8 മുതൽ പോർട്ടൽ വഴി ലൈസൻസ് നൽകുന്നതിനു തുടക്കം കുറിച്ചിരുന്നു. സെപ്റ്റംബർ 15ന് തിരുവനന്തപുരം ജില്ലയിലും ഒക്ടോബർ ഒന്നിന് ഇതര ജില്ലകളിലും ഈ സംവിധാനം പ്രാബല്യത്തിൽ വരും.