റോഡ് വികസനത്തിനുവേണ്ടി പാതയോരത്തെ മരങ്ങള്‍ കണ്ണുംപൂട്ടി മുറിച്ചുവീഴ്ത്തിയാല് കരാറുകാരനും മരംമുറിക്കുന്ന തൊഴിലാളിയുമെല്ലാം അകത്താവും. നീര്ക്കാക്കകളെപ്പോലുള്ള പക്ഷിക്കൂട്ടങ്ങള്‍ കൂടുകൂട്ടി ചേക്കേറുന്ന മരങ്ങള്‍ മുറിച്ചുമാറ്റുന്നതിനുമുമ്പ് വനംവകുപ്പിന്റെ സാമൂഹ്യ വനവത്കരണ വിഭാഗത്തിന്റെ അനുമതി നിര്‍ബന്ധമാണ്. അനുമതി വാങ്ങാതെ മരം മുറിക്കുകയും പക്ഷികള്‍ ചത്തുവീഴാന്‍ ഇടയാവുകയും ചെയ്താല്‍ വനം-വന്യജീവി നിയമപ്രകാരം ജാമ്യമില്ലാ കുറ്റും ചുമത്തി കേസെടുക്കും.
മലപ്പുറം ജില്ലയിലെ വികെ പടി അങ്ങാടിക്കു സമീപം ദേശീയപാതയില്‍ വികസനത്തിനായി മരം മുറിച്ചുമാറ്റിയപ്പോള്‍ കഴിഞ്ഞദിവസം നീര്‍കാക്കകള്‍ ചത്ത സംഭവത്തില്‍ വനംവകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്ത് നടപടികളുമായി മുന്നോട്ടു പോകുകയാണ്. ജെസിബി ഡ്രൈവറെയും ജെസിബിയും വനംവകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ഷെഡ്യൂള്‍ നാലില്‍ ഉള്‍പ്പെട്ടിട്ടുള്ള ജീവികളാണു നീര്‍ക്കാക്കകള്‍.
ഇവ എല്ലാ മരത്തിലും കൂടുകൂട്ടാറില്ല. തെരഞ്ഞെടുത്ത ചില മരങ്ങളില്‍ കൂട്ടത്തോടെ ചേക്കേറുന്ന വിഭാഗമാണ് ഇവ. കാക്കകളെപ്പോലെ മരച്ചില്ലകളുടെ അറ്റത്താണ് ഇവ കൂടൊരുക്കുക. പകല്‍സമയത്ത് ജലാശയങ്ങളില്‍ ഇരതേടുന്ന ഇവ സന്ധ്യമയങ്ങുമ്പോള്‍ ഒരുമിച്ചാണു കൂടുകളില്‍ എത്തുക.
പുഴയുടെ തീരത്തും റോഡരികിലുമെല്ലാമാണ് ഇവ സാധാരണയായി കൂടൊരുക്കാറുള്ളതെന്നു വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. മഴമരങ്ങളും കണ്ടല്മരങ്ങളുമാണു പ്രധാനമായും ആശ്രയിക്കുന്നത്. പടര്‍ന്നുപന്തലിച്ചു നില്ക്കുന്ന ഒറ്റപ്പെട്ട മരങ്ങളിലാണു കൂടു നിര്‍മിക്കുക. ജലാശയങ്ങളില്‍ മുങ്ങാംകുഴിയിട്ടും ഓളപ്പരപ്പില്‍ നീന്തിത്തുടിച്ചും കൂട്ടത്തോടെ സഞ്ചരിക്കുന്ന ഇനമാണു നീര്‍കാക്കകള്‍.
നീര്‍കാക്കകള്‍ കൂടുകൂട്ടിയിട്ടുള്ള മരങ്ങള്‍ മുറിച്ചുമാറ്റുംമുമ്പ് പാലിക്കേണ്ട നടപടിക്രമങ്ങള്‍ വനംവകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്. മുട്ട വിരിഞ്ഞു കുഞ്ഞുങ്ങള്‍ പറക്കാറായ ശേഷമേ ഇത്തരം മരങ്ങള്‍ മുറിച്ചുമാറ്റാന്‍ പാടുള്ളൂ. വികെ പടിയില്‍ കൂടുതല്‍ പക്ഷികള്‍ ചാവാന്‍ ഇടയായത് പ്രജനന കാലമായതിനാലാണ്.
സംഭവം അതിക്രൂരമായതാണെന്നു വനം മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടിക്ക് ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. നിലമ്പൂര്‍ റേഞ്ച് ഓഫീസര്‍ കീര്‍ത്തി സംഭവസ്ഥലം സന്ദര്‍ശിച്ചതായി മന്ത്രി പറഞ്ഞു.