തിരുവനന്തപുരം: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ വെള്ളിയാഴ്ച മന്ത്രിസ്ഥാനം രാജിവെക്കും. ഇതിനനുസരിച്ച് ഓഫീസിലെ ഫയലുകൾ തീർപ്പാക്കാനുള്ള നിർദേശം അദ്ദേഹം ഉദ്യോഗസ്ഥർക്ക് നൽകി. പുതിയ മന്ത്രി ആരെന്ന് വെള്ളിയാഴ്ച ചേരുന്ന സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിക്കും. മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണിയും സജിചെറിയാന് പകരം പുതിയ മന്ത്രിയും ഇപ്പോഴുണ്ടാകാനിടയില്ല.
രണ്ട് പ്രധാന പരിഷ്കാരങ്ങളാണ് എം.വി. ഗോവിന്ദൻ തദ്ദേശവകുപ്പിൽ കൊണ്ടുവരാൻ ലക്ഷ്യമിട്ടത്. പൊതുതദ്ദേശസർവീസും പൊതുസ്ഥലംമാറ്റ രീതിയുമാണിത്. പൊതുതദ്ദേശസർവീസിനുള്ള ബില്ല് ബുധനാഴ്ച സഭയിൽ പാസാക്കുന്നതോടെ ആ ലക്ഷ്യം പൂർത്തിയാകും. തദ്ദേശവകുപ്പിൽ മൂന്നുവർഷം ഒരേസ്ഥലത്ത് സേവനം പൂർത്തിയാക്കിയവരെ ഉൾപ്പെടുത്തി പൊതുസ്ഥലംമാറ്റം നടപ്പാക്കണമെന്നാണ് ഗോവിന്ദൻ നിർദേശിച്ചത്. ഇതിനുള്ള നടപടി രണ്ടുദിവസത്തിനുള്ളിൽ പൂർത്തിയാക്കി ഉത്തരവിറക്കും. വെള്ളിയാഴ്ചയോടെ എല്ലാ ഔദ്യോഗികജോലികളും പൂർത്തിയാക്കാനുള്ള ക്രമീകരണമാണ് നടക്കുന്നത്.മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് തീരുമാനമെടുക്കാൻ സംസ്ഥാന സെക്രട്ടേറിയറ്റിനെ കഴിഞ്ഞദിവസം ചേർന്ന സംസ്ഥാനസമിതിയോഗം ചുമതലപ്പെടുത്തിയിരുന്നു. വലിയ അഴിച്ചുപണി മന്ത്രിസഭയിലുണ്ടാകില്ലെന്നാണ് നേതാക്കൾ നൽകുന്ന സൂചന.
ഗോവിന്ദനുപകരം പുതിയ ഒരാളെ മന്ത്രിസഭയിൽ ഉൾപ്പെടുത്തുകയും വകുപ്പുകൾ പുനഃസംഘടിപ്പിക്കുകയും ചെയ്യും. തദ്ദേശ-എക്സൈസ് വകുപ്പുകളാണ് ഗോവിന്ദൻ കൈകാര്യംചെയ്യുന്നത്. ഇത് വിഭജിക്കുന്നതിനനുസരിച്ച് മറ്റുമന്ത്രിമാരുടെ വകുപ്പുകളിലും മാറ്റമുണ്ടാകും.
വി. ശിവൻകുട്ടി മന്ത്രിസ്ഥാനത്തുനിന്ന് മാറുന്നുണ്ടെങ്കിൽ മാത്രമാകും കാര്യമായ പുനഃസംഘടന മന്ത്രിസഭയിലുണ്ടാകുക. മാറുകയാണെങ്കിൽ ശിവൻകുട്ടി തിരുവനന്തപുരം ജില്ലാസെക്രട്ടറിയാകാനാണ് സാധ്യത. കെ.കെ. ശൈലജയ്ക്ക് മന്ത്രിസ്ഥാനം നൽകുമെന്ന അഭ്യൂഹം പാർട്ടിക്കുള്ളിൽപോലും ശക്തമാണെങ്കിലും അതിന് സാധ്യതയില്ലെന്നാണ് നേതാക്കൾ പറയുന്നത്.