*
തൊടുപുഴ∙ കുടയത്തൂരിൽ ഉരുൾപൊട്ടലുണ്ടായതിന്റെ പരിസര പ്രദേശത്ത് താമസിക്കുന്ന വീട്ടുകാരെ ആവശ്യമെങ്കിൽ മാറ്റിപ്പാർപ്പിക്കുമെന്നും സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ. ഉച്ചയോടെ സ്ഥലത്തെത്തുമെന്നും അദ്ദേഹം പറഞ്ഞു.റവന്യുമന്ത്രി കെ.രാജന്‍ അപകടസ്ഥലത്തേക്ക് പുറപ്പെട്ടു. പ്രദേശവാസികളെ കുടയത്തൂർ സ്കൂളിലേക്ക് മാറ്റിത്താമസിപ്പിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.
തൊടുപുഴ കുടയത്തൂരിലെ ഉരുള്‍പൊട്ടലിൽ ഒരു കുടുംബത്തിലെ അഞ്ചുപേരാണ് മരിച്ചത്. ചിറ്റടിച്ചാൽ സോമന്‍, അമ്മ തങ്കമ്മ, ഭാര്യ ഷിജി, മകള്‍ ഷിമ, കൊച്ചുമകന്‍ ദേവാനന്ദ് എന്നിവരാണ് മരിച്ചത്. അഞ്ച് മണിക്കൂർ നീണ്ട തിരിച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്താനായത്. പുലർച്ചെ രണ്ടരയോടെയാണ് സംഗമം ജംഗ്ഷനിൽ ഉരുൾപൊട്ടലുണ്ടായത്. വീട് പൂർണമായും മണ്ണിനടിയിലായിപ്പോയിരുന്നു.