ഇരിട്ടി: ശ്വാസ വായുവിൽ പോലും ആദിവാസി പ്രേമം കൊണ്ടുനടക്കുന്നവർ ഇരിട്ടി നഗരസഭയിലെ പയഞ്ചേരി കൂളിപ്പാറ കോളനിയിൽ ഒന്ന് പോകണം. അവിടുത്തെ അന്തേവാസികളുടെ വീടുകൾ ഒന്ന് കാണണം. അവർ പറയുന്നത് കേൾക്കണം. അപ്പോൾ അറിയാം നമ്മുടെ നമ്പർ വൺ കേരളത്തിൽ ഇങ്ങിനെയും ചില ആദിവാസി കോളനികൾ ഉണ്ടെന്ന്. അവർ അന്തിയുറങ്ങുന്ന വീടുകളുടെയും അധികൃതർ കൂളിപ്പാറ കോളനിയോട് കാണിക്കുന്ന അവഗണനയുടെയും യാഥാർഥ്യം.
ഇരിട്ടി ടൗണിൽ നിന്നും വെറും മൂന്ന് കിലോമീറ്റർ മാത്രം അകലത്തിൽ കിടക്കുന്ന ആദിവാസി കോളനിയാണ് കൂളിപ്പാറ. കൂരയെന്നുപോലും പറയാനാവാത്ത പത്തോളം വീടുകളിൽ ഇരുപതിലധികം കുടുംബങ്ങളാണ് താമസിക്കുന്നത്. പല വീടുകളിലും ശൗചാലയം പോലുമില്ല. കോൺക്രീറ്റ് വീടുകളുണ്ടെങ്കിലും പുറത്ത് മഴപെയ്താൽ അകത്ത് മഴപെയ്തതുപോലെയാണ്. അതിനാൽ പോളിത്തീൻ ഷീറ്റിൽ പൊതിഞ്ഞു കെട്ടിയ നിലയിലാണ് വീടുകൾ.
രൂക്ഷമായ കുടിവെള്ളക്ഷാമം മൂലം മഴക്കാലത്ത് പോലും കുടിവെള്ളത്തിനായി നെട്ടോട്ടമോടേണ്ടി വരുന്ന അവസ്ഥ. കുറച്ച് മാസം മുൻപ് കുഴൽക്കിണർ കുത്തുകയും വാട്ടർ ടാങ്ക് സ്ഥാപിക്കുകയും ചെയ്തു. മോട്ടോറും മാറ്റ് സംവിധാനങ്ങളും ഒരുക്കിയെങ്കിലും ഇതുവരെ വൈദ്യുതി കണക്ഷൻ നല്കാത്തതുമൂലം ഇവയെല്ലാം നോക്കുകുത്തിയായി നിൽക്കുന്ന അവസ്ഥയാണ്.
കോളനിക്കാരുടെ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ അധികൃതർ പുറം തിരിഞ്ഞു നിൽക്കുന്ന അവസ്ഥയാണ് കാലാകാലങ്ങളായി ചെയ്തുകൊണ്ടിരിക്കുന്നത് എന്നാണ് കോളനിവാസികൾ പറയുന്നത്. ഈ ദുരിതങ്ങൾക്കൊപ്പം കോളനി കേന്ദ്രീകരിച്ച് ചില ആളുകൾ നാടൻ ചാരായം ഉൾപ്പെടെ വിൽപ്പന നടന്നതായും കോളനിയിലെ വീട്ടമ്മമാരും പറയുന്നു.