പേരാവൂർ : ഉരുൾപൊട്ടിയ മലയോരത്തെ കണിച്ചാർ, കോളയാട് പഞ്ചായത്തുകളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് ജനകീയ പഠനം ആരംഭിച്ചു. ഗവേഷണ പഠനത്തിന്റെ ഭാഗമായാണ് പഠനം നടത്തുന്നത്. 25 ലധികം സ്ഥലങ്ങളിൽ ആരെയും ഭയപ്പെടുത്തുന്ന രീതിയിലാണ് ഒരേസമയം ഉരുൾപൊട്ടിയത്. 100 വർഷമായി ഈ മേഖലയിലെ പശ്ചിമഘട്ട മലനിരയിൽ ഉരുൾപൊട്ടലുണ്ടായിട്ടില്ലെന്ന് പഴമക്കാർ പറയുന്നു. കണ്ണൂർ സർവകലാശാലയുടെ സഹകരണത്തോടെയാണ് മൂന്നു മാസം നീളുന്ന പഠനപ്രവർത്തനം ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിക്കുന്നത്. ശാസ്ത്രീയ ലബോറട്ടറി പഠനവും ഉണ്ടാകും.
പേരാവൂർ മലബാർ ബി.എഡ് കോളജിലെ 50 അധ്യാപക വിദ്യാർഥികളും പഠനപ്രവർത്തനങ്ങളിൽ പങ്കാളികളാവുന്നുണ്ട്. സുസ്ഥിര വികസനത്തിന് പ്രാദേശിക ജനതയെ സജ്ജമാക്കുന്നതിനായാണ് പഠനം. കണ്ണൂർ സർവകലാശാല വളന്റിയർമാർ, പരിഷത്ത് കാമ്പസ് യുവസമിതി പ്രവർത്തകർ, ശാസ്ത്ര സാഹിത്യ പരിഷത്ത് പേരാവൂർ മേഖലയിലെ പ്രവർത്തകർ ഉൾപ്പെടെ 84 പേർ പങ്കെടുത്തു. പരിസ്ഥിതി, ഭൗമശാസ്ത്ര ഗവേഷകരും പഠനത്തോടൊപ്പമുണ്ട്. രണ്ടു ദിവസമായി നടന്ന ഫീൽഡ് പഠനത്തിന് കണ്ണൂർ യൂനിവേഴ്സിറ്റി എൻവയൺമെന്റൽ സ്റ്റഡീസ് ഡയറക്ടർ ഡോ. കെ. മനോജ് , ഡോ. ടി.കെ. പ്രസാദ്, ഡോ.കെ. ഗീതാനന്ദൻ എന്നിവർ അക്കാദമിക് നേതൃത്വവും, ഇന്ദു കെ.മാത്യു, കെ.പി. സുരേഷ് കുമാർ, കെ. വിനോദ് കുമാർ, പി.പി. ബാബു, പി.കെ. സുധാകരൻ എന്നിവർ ഫീൽഡ് സർവേ പ്രവർത്തനത്തിനും നേതൃത്വം നൽകി.
next post