മണത്തണ: കണിച്ചാർ ആറളം പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഓടന്തോട് പാലം നിർമാണം ഇഴഞ്ഞുനീങ്ങുന്നതിൽ പ്രദേശവാസികളിൽ പ്രതിഷേധം ശക്തം. 2019 ഫെബ്രുവരി 14 നാണ് ഓടന്തോട് – ആറളം ഫാം പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചത്. ആദ്യഘട്ടത്തിൽ തകൃതിയായി പ്രവൃത്തികൾ നടന്നിരുന്നെങ്കിലും പിന്നീട് പണി ഇഴഞ്ഞു നീങ്ങുകയാണ്. 90 ശതമാനവും പാലത്തിന്റെ പ്രവൃത്തി കഴിഞ്ഞെങ്കിലും തുടർ പ്രവർത്തനങ്ങൾ മന്ദഗതിയിലായി.
സർക്കാരിൽനിന്നും ഫണ്ട് ലഭിക്കാത്തതാണ് പണി ഇഴഞ്ഞുനീങ്ങാൻ കാരണമെന്നാണ് പറയുന്നത്. 2018 ജനുവരി എട്ടിനാണ് ഓടന്തോട് – ആറളം ഫാം പാലത്തിന്റെയും വളയംചാൽ പാലത്തിന്റെയും പ്രവൃത്തി ഉദ്ഘാടനം അന്നത്തെ മന്ത്രി എ.കെ. ബാലൻ നിർവഹിച്ചത്. 18 മാസം കൊണ്ട് പാലത്തിന്റെ പണി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രഖ്യാപനവും നടത്തിയാണ് മന്ത്രി മടങ്ങിയത്. എന്നാൽ നാലു വർഷങ്ങൾ പിന്നിട്ടിട്ടും പാലം പണി പൂർത്തിയായില്ല. ഇതേ സമയത്ത് പ്രവൃത്തി ആരംഭിച്ച മമ്പറം പാലം നിർമാണം പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുത്തു. ഒരു മാസം കൊണ്ട് തീർക്കാവുന്ന പണികൾ മാത്രമേ ബാക്കിയുള്ളൂ എന്നതാണ് നാട്ടുകാർ പറയുന്നത്. എന്നാൽ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് പാലം പണി അനിശ്ചിത കാലത്തേക്ക് നീട്ടികൊണ്ടുപോകുകയാണ്.
മൂന്നു വർഷമായി യാത്രാക്ലേശം അനുഭവിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. ഇതിനൊരു പരിഹാരമായി ഈ പാലം എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറള ഫാമിന്റെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും തൊഴിലാളികൾക്കും ജീവനക്കാർക്കും ആരോഗ്യ കേന്ദ്രത്തിലേക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ വലിയൊരുവിഭാഗം യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വഴിയാണ് അടഞ്ഞുകിടക്കുന്നത്. പാലത്തിന്റെ പ്രവൃത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് നാട്ടുകാരുടെ തീരുമാനമെന്ന് പ്രദേശവാസി കൂടിയായ സി.ജെ. മാത്യു പറഞ്ഞു.