കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാനങ്ങളിൽ മാസ്കും സാനിറ്റൈസറും നിർബന്ധമാക്കി കേന്ദ്ര വ്യോമയാന മന്ത്രാലയം. നിർദേശങ്ങൾ പാലിക്കാത്ത യാത്രക്കാർക്ക് എതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും വ്യോമയാന മന്ത്രാലയം മുന്നറിയിപ്പ് നൽകി.
സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്ക് തൊട്ടുപിന്നാലെ സംസ്ഥാനങ്ങൾ ബൂസ്റ്റർ ഡോസ് വിതരണത്തിന്റെ നിരക്ക് വർധിപ്പിക്കണമെന്ന് കേന്ദ്ര ആരോഗ്യ വകുപ്പ് മന്ത്രി മൻസുഖ് സിംഗ് മാണ്ഡവ്യ ആവശ്യപ്പെട്ടിരുന്നു. ആരാധന കേന്ദ്രങ്ങളിൽ ഉൾപ്പെടെ വാക്സിനേഷൻ ക്യാന്പുകൾ സംഘടിപ്പിച്ച് ബൂസ്റ്റർ ഡോസുകൾ എത്തിക്കാനാണ് കേന്ദ്രത്തിന്റെ നിർദേശം.
സംസ്ഥാനങ്ങളിലെ ആരോഗ്യ മന്ത്രിമാരുമായുള്ള അവലോകന യോഗത്തിലാണ് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇക്കാര്യം ആവശ്യപ്പെട്ടത്. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞയാഴ്ച പൊതുവിടങ്ങളിൽ മാസ്ക് ധരിക്കുന്നത് ഡൽഹി സർക്കാർ കർശനമാക്കിയിരുന്നു.
ഡൽഹിയിലെ കോവിഡ് ചികിത്സാ കേന്ദ്രമായ എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്ന രോഗികളുടെ സാമ്പിളുകളിൽ തീവ്ര രോഗ വ്യാപന ശേഷിയുള്ള ഒമിക്രാണ്‍ വൈറസിന്റെ വകഭേദം കണ്ടെത്തിയതിനെ തുടർന്നാണ് ഡൽഹിയിൽ മാസ്കുകൾ കർശനമാക്കിയത്.