ഭക്ഷ്യ സ്വയം പര്യാപ്തതയിലേക്ക് സംസ്ഥാനത്തെ എത്തിക്കുന്നതിനായി എല്ലാ ശ്രേണിയിലുള്ളവരും കൃഷിയിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ഭക്ഷ്യ സ്വയം പര്യാപ്തത എന്ന നിലയിലേക്ക് സംസ്ഥാനം മാറണം. ധാന്യങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും നാണ്യ വിളകള്‍ ഉള്‍പ്പെടെയുള്ളവയുടെ ഉല്പാദനം വര്‍ധിപ്പിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
കാര്‍ഷികോല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനുള്ള സംവിധാനം സജ്ജമാക്കി കഴിഞ്ഞു. എന്നാല്‍ അവ കേടുകൂടാതെ മാര്‍ക്കറ്റുകളിലടക്കം എത്തിക്കുന്നതിന് ആവശ്യമായ ശീതീകരണ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തുന്നനാവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്.
നാല് അന്തര്‍ദ്ദേശീയ വിമാനത്താവളങ്ങളുള്ള കേരളം ഈ സാധ്യത ഉപയോഗപ്പെടുത്തി വിദേശരാജ്യങ്ങളിലടക്കം കാര്‍ഷികവിഭവങ്ങള്‍ കയറ്റുമതി ചെയ്യാന്‍ കഴിയുന്ന നിലയിലേക്ക് ഉയരുകയാണ് വേണ്ടത്.
ഇതിനായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും കൃഷിവകുപ്പും കര്‍ഷകരും തോളോട് തോള് ചേര്‍ന്ന് പ്രവര്‍ത്തിക്കണം. കാര്‍ഷിക സഹകരണ സംഘങ്ങളുടെയും സഹകരണ ബാങ്കുകളുടെയും പിന്തുണ സര്‍ക്കാര്‍ ഉറപ്പാക്കിയിട്ടുണ്ട്. എല്ലാത്തരം കൃഷിയും സാധ്യമാകുന്ന മണ്ണാണ് കേരളത്തിന്റേതെന്ന് നമ്മുടെ കര്‍ഷകര്‍ തെളിയിച്ചുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.