തിരുവനന്തപുരം∙ ജനവാസ മേഖലകളിൽ നിന്നു കരിങ്കൽ ക്വാറികൾക്കു സുരക്ഷിത അകലം നിശ്ചയിക്കാൻ സംസ്ഥാനത്തു രൂപീകരിച്ച സംയുക്ത സമിതി വിദഗ്ധ പഠനം തുടങ്ങി. തിരഞ്ഞെടുത്ത ക്വാറികളിലെ സ്ഫോടനത്തിന്റെ ആഘാതം പ്രത്യേകം പഠിക്കും. ദേശീയ ഹരിത ട്രൈബ്യൂണലിന്റെ നിർദേശപ്രകാരമാണിത്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡാണ് ഏഴംഗ സമിതിയുടെ പഠനത്തിനു നേതൃത്വം നൽകുക.
പ്രകമ്പനത്താൽ വിവിധ മണ്ണ് പ്രതലം, കെട്ടിടങ്ങൾ, മനുഷ്യർ, വന്യജീവികൾ എന്നിവയ്ക്കുണ്ടാകുന്ന ആഘാതം വിശദമായി പഠിക്കാനാണു നിർദേശം. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം ജില്ലകളിൽ ഹിയറിങ് നടത്തും
ഖനനവേളയിലെ വായു–ശബ്ദ മലിനീകരണത്താൽ ദുരിതം അനുഭവിക്കുന്നവരുടെ പരാതികൾ പരിഗണിച്ച്, കരിങ്കൽ ക്വാറികൾ സ്ഥാപിക്കുന്നതിനു കൂടുതൽ ദൂരം നിലനിർത്താൻ ദേശീയ ഹരിത ട്രൈബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ച് 2020 ജൂലൈ 21 ന് ഉത്തരവിട്ടിരുന്നു. കഴിഞ്ഞ വർഷം പുറപ്പെടുവിച്ച ഉത്തരവു പ്രകാരമാണ് ക്വാറികൾക്കു സുരക്ഷിത അകലം എന്ന വിഷയത്തിൽ വിദഗ്ധ പഠനത്തിനു സമിതിക്കു നിർദേശം നൽകിയത്.
സ്ഫോടനം നടത്തിയുള്ള ക്വാറികൾക്ക് 200 മീറ്ററും, സ്ഫോടനം ഇല്ലാതെയുള്ള ഖനനത്തിന് 100 മീറ്ററും വീതം അകലം ജനവാസ മേഖലയിൽ നിന്ന് ഉറപ്പാക്കണമെന്നാണ് ഉത്തരവ്. കേരളത്തിൽ ജനവാസ മേഖലയിൽ (റോഡ്, തോട്, നദികൾ, വീടുകൾ തുടങ്ങിയ പൊതുസ്ഥലങ്ങൾ ഉൾപ്പെടെ) നിന്നു 100 മീറ്ററായിരുന്നു ക്വാറികൾക്ക് നേരത്തെ നിശ്ചയിച്ചിരുന്ന ദൂരപരിധി. ഇ.പി.ജയരാജൻ മന്ത്രിയായിരുന്നപ്പോൾ അതു 50 മീറ്ററാക്കി കുറച്ചെങ്കിലും ഹരിത ട്രൈബ്യൂണൽ 2020 ൽ അതു റദ്ദാക്കി.ദൂരപരിധി കുറച്ചപ്പോൾ 2500ൽപരം ക്വാറികൾക്കു പുതുതായി ലൈസൻസ് നൽകിയത് ആരോപണത്തിന് ഇടയാക്കിയെങ്കിലും ക്വാറികൾ വ്യവസായമാണെന്നായിരുന്നു സർക്കാർ നിലപാട്. ദൂരപരിധി കുറച്ച തീരുമാനം റദ്ദാക്കിയ ട്രൈബ്യൂണൽ ഉത്തരവിനെ തുടർന്ന് പുതുതായി ലൈസൻസ് നൽകിയ ക്വാറികൾ അടച്ചുപൂട്ടേണ്ട നില ഉണ്ടായിരുന്നു. ഇക്കാര്യത്തിൽ ട്രൈബ്യൂണലിന്റെ അന്തിമവിധി വരുന്നതു വരെ കേരളത്തിൽ ക്വാറികളുടെ ദൂരപരിധി 50 മീറ്ററായി തുടരാനാണ് സംസ്ഥാന പരിസ്ഥിതി ആഘാത പഠന അതോറിറ്റിയുടെ തീരുമാനം.