തിരുവനന്തപുരം: കേന്ദ്രം കടമെടുപ്പു പരിധി വെട്ടിക്കുറച്ചതും ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയും കണക്കിലെടുത്ത് അടുത്ത സംസ്ഥാന ബജറ്റിലെ ചെലവുകൾക്കു മേൽ സർക്കാരിന്റെ കടുംവെട്ട്. ശമ്പളം ഒഴികെയുള്ള ഭരണപരമായ ചെലവുകളൊന്നും ഈ വർഷത്തേതിനെക്കാൾ അധികമാകരുതെന്നും ഗുണകരമല്ലാത്ത പദ്ധതികളൊന്നും ഏറ്റെടുക്കരുതെന്നും ധനസെക്രട്ടറി ഓരോ വകുപ്പിനും നിർദേശം നൽകി. അറ്റകുറ്റപ്പണി പോലെ അത്യാവശ്യമായി നടപ്പാക്കേണ്ടതില്ലാത്ത പദ്ധതികൾ വകുപ്പുകൾ ഏറ്റെടുക്കരുത്.
ഒരു പദ്ധതി വേണ്ടെന്നു വയ്ക്കുമ്പോൾ അതുമായി ബന്ധപ്പെട്ടു ജോലി ചെയ്തിരുന്നവരുടെ എണ്ണം പട്ടികയാക്കി സർക്കാരിനെ അറിയിക്കണം.
ഇവരെ മറ്റു വകുപ്പുകളിലേക്കു മാറ്റി നിയമിക്കുകയോ നിലവിലെ ഒഴിവുകളിൽ നിയമിക്കുകയോ വേണമെന്നും ധനസെക്രട്ടറി ആവശ്യപ്പെട്ടു.
ഈ മാസം 31നു മുൻപ് പദ്ധതി ഇതര ചെലവുകളുടെയും അടുത്ത മാസം 10നു മുൻപ് പദ്ധതി ചെലവുകളുടെയും 15നു മുൻപ് വരുമാനങ്ങളുടെയും എസ്റ്റിമേറ്റ് വകുപ്പുകൾ സമർപ്പിക്കണം.
മറ്റു നിർദേശങ്ങൾ
∙ സർക്കാർ പ്രത്യേക താൽപര്യമെടുത്ത് അനുമതി നൽകാത്ത പുതിയ ഒരു മരാമത്ത് പണിയും ബജറ്റ് നിർദേശമായി അയയ്ക്കരുത്.
∙ എല്ലായിടത്തും ചെലവു ചുരുക്കണം.
∙ പദ്ധതികൾ, പരിപാടികൾ, പൊതുമരാമത്ത് പണികൾ എന്നിവ ഓരോന്നും തുടരേണ്ടതിന്റെ ആവശ്യം സർക്കാരിനെ ബോധ്യപ്പെടുത്തണം.
∙ ഒരു വകുപ്പ് മറ്റു വകുപ്പുകളിൽ നിന്ന് ഈടാക്കേണ്ട തുകയും കുടിശികയും സർക്കാരിനെ അറിയിക്കണം.
∙ ഓരോ പദ്ധതിക്കും ആവശ്യമായ ശമ്പളച്ചെലവ് പ്രത്യേകം ബജറ്റ് ശുപാർശയിൽ ചൂണ്ടിക്കാട്ടണം. ഇതു പിന്നീടു വർധിപ്പിക്കാൻ അനുവദിക്കില്ല.
∙ ഈ ബജറ്റിൽ നിന്ന് അടുത്ത വർഷത്തെ ബജറ്റിലേക്ക് ഏതെങ്കിലും ചെലവു വർധിക്കുന്നുണ്ടെങ്കിൽ അതിനു കാരണം വ്യക്തമാക്കണം.