തിരുവനന്തപുരം: ശക്തമായ പ്രതിഷേധത്തിനു വഴങ്ങി സർക്കാർ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടർ സ്ഥാനത്തു നിന്നു മാറ്റി. കലക്ടറായി നിയമിച്ച് എട്ടാം ദിവസമാണു മാറ്റം. സിവിൽ സപ്ലൈസ് കോർപറേഷന്റെ കൊച്ചി ആസ്ഥാനത്തു ജനറൽ മാനേജരായാണു പുതിയ നിയമനം. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണ തേജയാണു പുതിയ ആലപ്പുഴ കലക്ടർ. മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ പ്രതിയായ ശ്രീറാമിനെ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിന്റെ അധികാരമുള്ള കലക്ടറായി നിയമിച്ചതു വലിയ വിവാദത്തിനും വ്യാപക പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
സിറാജ് പത്രത്തിന്റെ തിരുവനന്തപുരം യൂണിറ്റ് മേധാവി ആയിരുന്നു ബഷീർ. ശ്രീറാമിന്റെ നിയമനത്തിനെതിരെ സിറാജ് മാനേജ്മെന്റ് എതിർപ്പുയർത്തി. പത്രപ്രവർത്തക യൂണിയനും പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. സി പിഎമ്മിൽ നിന്നുൾപ്പെടെ വിമർശനവുമുയർന്ന പശ്ചാത്തലത്തിലാണു സർക്കാർ വിവാദ തീരുമാനം തിരുത്തിയത്.