സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുന്നു. കോട്ടയം മൂന്നിലവ് മങ്കൊമ്പിലും കണ്ണൂർ നെടുമ്പൊയിലിലും ഉരുൾപൊട്ടി. അപ്പർ കുട്ടനാട്ടിൽ ജലനിരപ്പ് ഉയർന്നുതുടങ്ങി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ ഇന്നു റെഡ് അലർട്ട് (അതിതീവ്ര മഴ) പ്രഖ്യാപിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 200 മില്ലിമീറ്ററിൽ കൂടുതൽ മഴയാണ് പ്രതീക്ഷിക്കുന്നത്.
മഴ തുടരുന്ന പശ്ചാത്തലത്തില്‍ എട്ട് ജില്ലകളിലെ സ്കൂൾ, പ്രൊഫഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളടക്കം ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്. കൊല്ലത്തും തിരുവനന്തപുരത്തും തൃശൂരും പൊതുപരീക്ഷകൾക്ക് മാറ്റമില്ല. എംജി, കാലടി സർവകലാശാലകൾ നാളെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി.
അടുത്ത നാല് ദിവസത്തേക്ക് അതിതീവ്രമഴ ഉണ്ടാകുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മലയോര മേഖലയിലും തീരദേശത്തും രണ്ട് ദിവസത്തേക്ക് കനത്ത മഴയ്ക്കാണ് സാധ്യതയുള്ളത്. തുടക്കത്തിൽ തെക്കൻ കേരളത്തിൽ ശക്തമാകുന്ന കാലവർഷം തുടർന്ന് വടക്കൻ കേരളത്തിലേക്കും വ്യാപിക്കും.
രണ്ടു ദിവസമായി മഴക്കെടുതികളിൽ ഏഴു പേർ മരിച്ചു. കൊച്ചി നഗരത്തിലെ പ്രധാന സ്ഥലങ്ങളെല്ലാം വെള്ളത്തിലായി. ദേശീയ ദുരന്തനിവാരണ സേനയുടെ നാല് സംഘങ്ങൾ സംസ്ഥാനത്തെത്തി. ദേശീയ ദുരന്ത നിവാരണ സേനയുടെ നാലു സംഘങ്ങൾ ഇടുക്കി, കോഴിക്കോട്, വയനാട്, തൃശൂർ ജില്ലകളിൽ നിലയുറപ്പിച്ചിട്ടുണ്ട്.
എൻഡിആർഎഫിന്റെ നാല് അധിക സംഘങ്ങളെ കൂടി സംസ്ഥാനത്ത് എത്തിക്കും. ഇവരെ എറണാകുളം, കോട്ടയം, കൊല്ലം, മലപ്പുറം ജില്ലകളിൽ വിന്യസിക്കും.ഇന്നലെ വൈകുന്നേരം വരെ സംസ്ഥാനത്താകെ ഏഴ് ക്യാന്പുകൾ തുറന്നു. കോട്ടയത്ത് രണ്ടു ക്യാന്പുകളും കൊല്ലം, പത്തനംതിട്ട, ഇടുക്കി, തൃശൂർ, വയനാട്, ജില്ലകളിൽ ഓരോ ക്യാന്പു വീതവുമാണ് തുറന്നത്.