പേരാവൂർ താലൂക്കാസ്പത്രി ഭൂമിയിലൂടെ തങ്ങളുടെ വീടുകളിലേക്കുള്ള വഴി തടസ്സപ്പെടും വിധം ആസ്പത്രി മാസ്റ്റർപ്ലാൻ നടപ്പിലാക്കുന്നതിനെതിരെ വ്യക്തികൾ നല്കിയ കേസിൽ അഡ്വക്കറ്റ് കമ്മീഷണറെ നിയോഗിച്ചും ഇടക്കാല സ്റ്റേ ഒരു മാസത്തേക്ക് നീട്ടി നല്കിയും ഹൈക്കോടതി ഉത്തരവ്. ലത രവീന്ദ്രൻ, ഡോ. എ. സദാനന്ദൻ എന്നിവർ നല്കിയ കേസിലാണ് ഹൈക്കോടതിയുടെ ഉത്തരവ്. എന്നാൽ, ഇടക്കാല സ്റ്റേ ഓക്‌സിജൻ പ്ലാൻ സ്ഥാപിക്കുന്നതിന് പ്രതികൂലമാവില്ലെന്നും കോടതി നിരീക്ഷിച്ചു.
ആസ്പത്രിക്ക് വേണ്ടി സർക്കാർ ഏറ്റെടുത്ത ഭൂമിയുടെ പ്ലാനും രേഖകളും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കുക, ഹർജിക്കാർ അവരുടെ വസ്തുവിലേക്ക് ഉപയോഗിക്കുന്ന റോഡിന്റെ കാലപ്പഴക്കം അന്വേഷിക്കുക, ഹർജിക്കാരുടെ വസ്തുവിലേക്ക് ലഭ്യമായ മറ്റു പ്രവേശന മാർഗങ്ങൾ അന്വേഷിക്കുക, റോഡും മറ്റു വശങ്ങളും നിലനിർത്താൻ ആസ്പത്രി മാസ്റ്റർ പ്ലാനിൽ മാറ്റങ്ങൾ കഴിയുമെങ്കിൽ അക്കാര്യവും അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാനുമാണ് കമീഷണറെ നിയോഗിച്ചത്. അഡ്വക്കറ്റ് കമ്മീഷണറായി നിയോഗിതനായ ജയകുമാർ നമ്പൂതിരി ആഗസ്ത് 23ന് റിപ്പോർട്ട് സമർപ്പിക്കണം.
ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്നതിനെതിരെ വ്യക്തികൾ സമ്പാദിച്ച മറ്റൊരു സ്റ്റേയും ഹൈക്കോടതി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. ഓക്‌സിജൻ പ്ലാന്റ് സ്ഥാപിച്ചാൽ തങ്ങളുടെ വീടുകളിലേക്കുള്ള റോഡ് തടസ്സപ്പെടുമെന്ന് കാണിച്ച് തളയൻ കണ്ടി അഹമ്മദ്കുട്ടി, തളയൻ കണ്ടി റാബിയ എന്നിവർ ഹൈക്കോടതിയിൽ നിന്ന് സമ്പാദിച്ച സ്റ്റേയാണ് ഹൈക്കോടതി തന്നെ നീക്കിയത്. ഇതോടെ ഓക്‌സിജൻ പ്ലാന്റ് സ്ഥാപിക്കുന്ന പ്രവൃത്തി അടുത്ത ദിവസം തന്നെ പുനരാരംഭിക്കുമെന്ന് ആസ്പത്രി സൂപ്രണ്ട് ഡോ. ഗ്രിഫിൻ സുരേന്ദ്രൻ പറഞ്ഞു.