തിരുവനന്തപുരം: പതിനെട്ടു വയസ്സ് തികയും മുൻപുതന്നെ ഇനി വോട്ടർപട്ടികയിൽ പേരുചേർക്കാൻ അപേക്ഷിക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. 17 വയസ്സു തികഞ്ഞവർക്കാണ് അവസരം. അങ്ങനെ പട്ടികയിൽ ഇടംപിടിക്കുന്നവർക്ക് 18 തികഞ്ഞയുടൻ അടുത്തുനടക്കുന്ന തിരഞ്ഞെടുപ്പിൽ സമ്മതിദാനാവകാശം വിനിയോഗിക്കാം. ചെറുപ്പക്കാരെ കൂടുതലായി തിരഞ്ഞെടുപ്പു ജനാധിപത്യത്തിലേക്ക് ആകർഷിക്കുകയെന്ന ലക്ഷ്യവുമായി തിരഞ്ഞെടുപ്പുനിയമം ഭേദഗതിചെയ്തതാണ് ഇതിന് അവസരമൊരുക്കുന്നത്.
ഇതുവരെ, ജനുവരി ഒന്നിന് 18 വയസ്സ് തികയുന്ന ആൾക്കേ സ്വയം വോട്ടർപട്ടികയിൽ പേരു ചേർക്കാൻ അർഹതയുണ്ടായിരുന്നുള്ളൂ. ജനുവരി ഒന്നിനുശേഷം 18 വയസ്സ് തികയുന്നവർക്ക് വോട്ടർമാരായി രജിസ്റ്റർ ചെയ്യാൻ ഒരുവർഷം മുഴുവൻ കാത്തിരിക്കേണ്ടിയും വന്നു. നിയമത്തിൽ മാറ്റം വരുത്തിയതിനെത്തുടർന്ന് ജനുവരി ഒന്ന്, ഏപ്രിൽ ഒന്ന്, ജൂലായ് ഒന്ന്, ഒക്ടോബർ ഒന്ന് തീയതികളിൽ 18 വയസ്സ് തികഞ്ഞവർക്കും വോട്ടർമാരാകാം.