കണ്ണൂർ: ആശുപത്രികൾക്കും ആരോഗ്യപ്രവർത്തകർക്കും നേരേ നിരന്തരം ആക്രമണം തുടരുന്ന സാഹചര്യത്തിൽ ആശുപത്രികളെ സുരക്ഷിത മേഖലകളാക്കി ഉടൻ പ്രഖ്യാപിക്കണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) കണ്ണൂർ ജില്ലാ സമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ആക്രമണ ഭീതിമൂലം യുവ ഡോക്ടർമാർ സ്വദേശത്ത് ജോലിചെയ്യാൻ താത്പര്യപ്പെടുന്നില്ലെന്നും സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ മേയർ ടി.ഒ. മോഹനൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ സ്മരണിക പ്രകാശനം ചെയ്തു . ജില്ലാ ചെയർമാൻ ഡോ. ലളിത് സുന്ദരം അധ്യക്ഷനായിരുന്നു.
ഐഎംഎ സംസ്ഥാന പ്രസിഡന്റ് ഡോ. സാമുവൽ കോശി മുഖ്യാതിഥിയായി. ഡോ. സുരേന്ദ്രബാബു, ഡോ. ജോസഫ് ബെനവൻ, ഡോ. വി. സുരേഷ്, ഡോ. നാരായണ നായ്ക്, ഡോ. കെ.ടി. മാധവൻ എന്നിവർ പ്രസംഗിച്ചു.
‘ആരോഗ്യ സ്ഥാപനങ്ങൾക്ക് സുരക്ഷിത മേഖല ‘ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ മുൻ ദേശീയ വൈസ് പ്രസിഡന്റ് ഡോ. ബാബു രവീന്ദ്രൻ മോഡറേറ്ററായിരുന്നു. മുൻ ഡിജിപി അഡ്വ.ടി. ആസിഫലി, റൂറൽ എസ്പി പി.പി.സദാനന്ദന്, ഡോ. ആർ. രമേശ്, ഡോ. ശ്രീകുമാർ വാസുദേവൻ, ബാർ കൗൺസിൽ പ്രസിഡന്റ് അഡ്വ.ഇ.പി. ഹംസക്കുട്ടി, ശ്രീകണ്ഠപുരം മുനിസിപ്പൽ ചെയർപേഴ്സൺ ഡോ.കെ.വി.ഫിലോമിന, പ്രസ് ക്ളബ് പ്രസിഡന്റ് സിജി ഉലഹന്നാൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.
തുടർ വിദ്യാഭ്യാസ പരിപാടിയിൽ, പ്രഗത്ഭ അവയവമാറ്റ ശസ്ത്രക്രിയ വിദഗ്ധരായ ഡോ. ദിനേശ് ജ്യോതിമണി (ചെന്നൈ), ഡോ. ജഗദീഷ് മേനോൻ, ഡോ. കാളിയമൂർത്തി എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു