കോഴിക്കോട് ∙ ലോക്ഡൗൺ പ്രഖ്യാപനത്തിനു ശേഷം കരകയറാൻ കഴിയാതെപോയ സ്വകാര്യബസ് വ്യവസായത്തെ പുനരുജ്ജീവിപ്പിക്കാൻ പ്രത്യേക അതോറിറ്റി രൂപീകരിക്കണമെന്ന് മോട്ടർ വാഹന വകുപ്പിന്റെ പഠന റിപ്പോർട്ട്. ആധുനിക ഡിജിറ്റൽ സാധ്യതകൾ പ്രയോജനപ്പെടുത്തി കാര്യക്ഷമത കൂട്ടാനുള്ള നിർദേശങ്ങളും റിപ്പോർട്ടിലുണ്ട്കോവിഡിനു ശേഷം 12,000 സ്വകാര്യ ബസുകളാണ് സംസ്ഥാനത്ത് ഓട്ടം നിർത്തിയത്. നിലവിൽ സജീവമായി സർവീസ് നടത്തുന്നത് 6,000 എണ്ണം മാത്രം. അഡീഷനൽ ട്രാൻസ്പോർട്ട് കമ്മിഷണർ പി.എസ്.പ്രമോജ് ശങ്കറിന്റെ നേതൃത്വത്തിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ട് ഗതാഗത വകുപ്പിനു സമർപ്പിച്ചു.
പ്രധാന നിർദേശങ്ങൾ
∙ സ്വകാര്യ മേഖലയിലെ ഗതാഗത സേവനങ്ങൾ ലാൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയോ റോഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുടെയോ കീഴിലാക്കുക.
∙ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ, കെഎസ്ആർടിസി, സ്വകാര്യ ബസ് പ്രതിനിധികൾ, നാറ്റ്പാക് പ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ എന്നിവരെ ഉൾപ്പെടുത്തി സർവീസ് സാധ്യതകൾ പഠിക്കുക.
∙ ബസ് സ്റ്റാൻഡുകൾ, സ്റ്റോപ്പുകൾ, ടാക്സി സ്റ്റാൻഡുകൾ തുടങ്ങിയവയുടെ ശരിയായ ജിപിഎസ് സംവിധാനത്തിലൂടെ വെഹിക്കിൾ ലൊക്കേഷനും ട്രാക്കിങ്ങും ഉറപ്പാക്കുക.
∙ ഇന്റലിജന്റ് ട്രാൻസ്‌പോർട്ട് സിസ്റ്റം (ഐടിഎസ്) വഴി ട്രാവൽ ഡിമാൻഡ് മാനേജ്‌മെന്റ് സിസ്റ്റം രൂപീകരിക്കുക. ഒരു റൂട്ടിലെ എല്ലാ വാഹനങ്ങളും ട്രാക്ക് ചെയ്യാനും അതനുസരിച്ച് യാത്രകൾ ആസൂത്രണം ചെയ്യാനും യാത്രക്കാർ കൂടുതലുള്ള സമയം കൂടുതൽ ബസ് ഓടിക്കാനും സാധിക്കും. പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്കായി ചിപ്പ് കാർഡ് ഏർപ്പെടുത്താം.