സംസ്ഥാനത്ത് കാലവർഷം ദുർബലമായി. ഒഡീഷ, ഗുജറാത്ത് ഭാഗങ്ങളിൽ രൂപപ്പെട്ട ന്യൂനമർദ പാത്തികൾ തീർത്തും ദുർബലമായതോടെയാണ് സംസ്ഥാനത്ത് മഴ കുറഞ്ഞത്.
കഴിഞ്ഞ രണ്ടു ദിവസമായി മധ്യകേരളത്തിലും വടക്കൻ കേരളത്തിലും മാത്രമാണ് ചെറിയ തോതിൽ മഴ പെയ്തത്. വെള്ളിയാഴ്ച വരെ മഴ ശക്തിപ്പെടാൻ സാധ്യതയില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നത്.
അതേസമയം കാലവർഷത്തിൽ ഇന്നലെ വരെ 22 ശതമാനം മഴക്കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ജൂണ്‍ പിന്നിട്ടപ്പോൾ മഴക്കുറവ് 50 ശതമാനത്തിനും മുകളിലായിരുന്നു. ജൂലൈയിൽ കാലവർഷം തിമിർത്തു പെയ്തതോടെ മഴക്കുറവിൽ വലഞ്ഞിരുന്ന ജില്ലകൾക്ക് നേരിയ ആശ്വാസം പകർന്നിട്ടുണ്ട്.
ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം ആറു ജില്ലകളിൽ ശരാശരിക്ക് അടുത്ത് മഴ ലഭിച്ചതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി. കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്്, മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലാണ് ഈ മാസം ഏറ്റവും കൂടുതൽ മഴ ലഭിച്ചത്. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, കൊല്ലം, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ ജില്ലകളിലാണ് മഴക്കുറവിൽ തുടരുന്നത്. 20 ശതമാനത്തിനും മുകളിലാണ് ജില്ലകളിലെ മഴക്കുറവ്.