സ്‌ത്രീ ശാക്തീകരണത്തിൽ വിജയഗാഥയുമായി ആറളം പഞ്ചായത്തും കുടുംബശ്രീയും. സംസ്ഥാന സർക്കാരിന്റെ ഒരു ലക്ഷം സംരംഭങ്ങളെന്ന പ്രഖ്യാപനം ഏറ്റെടുത്താണ് ആറളത്തിന്റെ കുതിപ്പ്. നിലവിലെ ഭരണസമിതി അധികാരമേറ്റ് 19 മാസമെത്തുമ്പോൾ 33 പുതിയ തൊഴിൽ സംരംഭം കുടുംബശ്രീക്ക് സ്വന്തമായുണ്ട്.
പ്രത്യേക പദ്ധതി മുഖേന ആറളം ഫാം ആദിവാസി മേഖലയിൽ നടപ്പാക്കുന്ന വ്യത്യസ്‌ത തൊഴിൽ സംരംഭങ്ങളും വനിതാ മുന്നേറ്റം ഉറപ്പാക്കുന്നു. ചിരട്ടയിൽനിന്നുള്ള സംരംഭം ഉൾപ്പെടെ കുടുംബശ്രീ ഏറ്റെടുക്കുന്നു. വീർപ്പാട്ട് അഞ്ചുപേർ ചേർന്നാണ് ചിരട്ടയിൽനിന്ന് തവി അടക്കമുള്ള ഉൽപ്പന്നങ്ങൾ ഉണ്ടാക്കിത്തുടങ്ങിയത്. റോയൽ കിച്ചൺ പേരിലാണ് വീർപ്പാട് ചിരട്ട ഉൽപ്പന്നങ്ങൾ മേളകളിൽ വിറ്റഴിയുന്നത്.
തെങ്ങിൽനിന്ന് കള്ള് സംഭരിക്കാനുള്ള മാട്ടം ഉൽപ്പാദന കേന്ദ്രങ്ങളിൽനിന്ന് എത്തിച്ച് വിൽക്കുന്നതിനുള്ള അമ്പലക്കണ്ടിയിലെ സംരംഭവും ആറളം ഫാം ആദിവാസി മേഖലയിൽനിന്നുള്ള ആദി കുട നിർമാണ സംരംഭത്തിന്റെ രണ്ട് യൂണിറ്റും ആറളത്തിന്റെ യശസ്സുയർത്തി.
നാൽപതുപേരുണ്ട് ആദി കുട യൂണിറ്റിൽ. കാരാപറമ്പിൽ തയ്യൽ, എടൂരിൽ കുടുംബശ്രീ ഷീ ഷോപ്പി, കൂട്ടക്കളത്ത് കുടുംബശ്രീ സ്‌റ്റോർ, ആദിവാസി മേഖലയിൽ എൽഇഡി ബൾബ് നിർമാണം എന്നീ സംരംഭങ്ങളും പ്രവർത്തിക്കുന്നു.
പേപ്പർ ബാഗ് നിർമാണം, 29 കുടുംബങ്ങളിൽ കോഴിവളർത്തൽ, ആടുഗ്രാമം പദ്ധതിയുടെ 21 യൂണിറ്റ് എന്നിവയുമാരംഭിച്ചു. നബാർഡ് പദ്ധതിയിൽ ആറളം ഫാമിൽ മറ്റ് സംരംഭങ്ങളുമുണ്ട്. കക്കുവയിൽ ആരംഭിച്ച യന്ത്രവൽകൃത വെളിച്ചെണ്ണ ഉൽപ്പാദന യൂണിറ്റും അഭിമാന പദ്ധതിയാണ്.
ഈ വർഷം നൂറ് യൂണിറ്റുകളാരംഭിച്ച് 500 പേർക്കെങ്കിലും പ്രത്യക്ഷ തൊഴിൽ നൽകാനാണ് ശ്രമമെന്ന് പ്രസിഡന്റ് കെ പി രാജേഷ് പറഞ്ഞു.