23.6 C
Iritty, IN
July 8, 2024
  • Home
  • Kelakam
  • കാടുകൾ വെട്ടിത്തെളിക്കുമെന്ന വാക്കുകൾ പഴ്‌വാക്കായി – ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിവിടാനുള്ള പരിശ്രമം വിഫലമാകുന്നു
Kelakam

കാടുകൾ വെട്ടിത്തെളിക്കുമെന്ന വാക്കുകൾ പഴ്‌വാക്കായി – ആറളം ഫാമിൽ നിന്നും കാട്ടാനകളെ തുരത്തിവിടാനുള്ള പരിശ്രമം വിഫലമാകുന്നു


ഇരിട്ടി: രൂക്ഷമായ കാട്ടാന ശല്യം നേരിടുന്ന ആറളം ഫാം പുനരധിവാസ മേഖലയിലെ കാടുകൾ അടുത്ത ദിവസം മുതൽ വെട്ടിത്തെളിക്കുമെന്ന അധികൃതരുടെ വാക്കുകൾ പാഴ്വാക്കായി. ഇത് മൂലം ഫാമിലും പുനരധിവാസ മേഖലകളിലും തമ്പടിച്ചു കിടക്കുന്ന കാട്ടാനകളെ വനത്തിലേക്ക് തുരത്തി വിടാനുള്ള വനം വകുപ്പ് അധികൃതരുടെ ശ്രമം പാഴാവുകയാണ്. വനസമാനമായി വളർന്നുനിൽക്കുന്ന പൊന്തക്കാടുകൾ മൂലം കഴിഞ്ഞ ശനിയാഴ്ചമുതൽ ആരംഭിച്ച കാട്ടാനകളെ തുരത്തൽ 5 ദിവസം പിന്നിടുമ്പോഴും വിഫലശ്രമമായി മാറുകയാണ്.
കഴിഞ്ഞ വ്യാഴാഴ്ച പുനരധിവാസ മേഖലയായ ഏഴാം ബ്ലോക്കിൽ പുതുശ്ശേരി ദാമു കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചതിനെത്തുടർന്ന് വലിയ പ്രതിഷേധം ഉയർന്നിരുന്നു. ഏഴുമണിക്കൂറിലേറെ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് മൃതദേഹം ഇവിടെ നിന്നും മാറ്റുവാൻ അധികൃതർക്കയത്. തുടർന്ന് വെള്ളിയാഴ്ച ജില്ലാകളക്ടർ , ഡി എഫ് ഒ അടക്കമുള്ളവർ ഫാമിലെത്തുകയും ജനപ്രതിനിധികളുമായും ആദിവാസികളുമായും മറ്റും ചർച്ച നടത്തുകയും ചെയ്തു. ഫാമിന്റെ എല്ലാ മേഖലകളിൽ നിന്നും കാട്ടാനകളെ തുരത്തുന്നതോടൊപ്പം അടുത്ത ദിവസം തന്നെ കാട്ടാനകൾ വാസമുറപ്പിച്ചിരിക്കുന്ന വന സമാനമായ പൊന്തക്കാടുകൾ മുഴുവൻ വെട്ടിത്തെളിക്കുമെന്നും ഉറപ്പ് നൽകിയിരുന്നു. എന്നാൽ ചർച്ചനടന്ന അടുത്ത ദിനം തന്നെ കാട്ടാനകളെ തുരത്താൻ വനം വകുപ്പ് മുന്നോട്ടു വന്നു. അതേസമയം ശനിയാഴ്ച തന്നെ തുടങ്ങുമെന്ന് ഉറപ്പു നൽകിയ കാടുവെട്ടിത്തെളിക്കൽ പ്രവർത്തിക്ക് യാതൊരു നടപടിയും ഉണ്ടായില്ല. ഇതാണ് ആനകളെ കാട്ടിലേക്ക് തുരത്തി വിടുന്ന പ്രവർത്തിക്ക് ഏറെ തടസ്സങ്ങൾ സൃഷ്ടിക്കുന്നത്.
ഫാമിൽ വയനാട്ടിലെ നാനൂറോളം ആദിവാസികൾക്കായി പതിച്ചു നൽകിയ ഏഴാം ബ്ലോക്കിൽ നിന്നുമാണ് കഴിഞ്ഞ ശനിയാഴ്ച മുതൽ കാട്ടാനകളെ കണ്ടെത്തി വനത്തിലേക്ക് തുരത്തി വിടാനുള്ള ശ്രമം വനം വകുപ്പധികൃതർ തുടങ്ങിയത്. സ്ഥലം പതിച്ചു നൽകിയിട്ടും കുടുംബങ്ങൾ താമസത്തിനെത്താത്തതു മൂലം ഏക്കർ കണക്കിന് ജനവാസമില്ലാത്ത മേഖല കാടുകയറിക്കിടക്കുകയാണ്. ഇവിടെ പാർപ്പുറപ്പിച്ചിരിക്കുന്ന കാട്ടാനകളിൽ ഒരെണ്ണത്തിനെപ്പോലും അഞ്ചുദിനം പിന്നിട്ടിട്ടും വനത്തിലേക്ക് തുരത്താൻ ദൗത്യസംഘത്തിന് കഴിഞ്ഞിട്ടില്ല. ഫാമിന്റെ വിവിധ ബ്ലോക്കുകളിലും പുരധിവാസ മേഖലയിലുമായി ആനകളെ ഒറ്റയ്ക്കും കൂട്ടായും കണ്ടെത്തുന്നുണ്ടെങ്കിലും പൊന്തകാടുകളിൽ കയറി ഒളിക്കുന്ന ഇവയെ തുരത്തി പുറത്തെത്തിക്കുന്നത് വലിയ സാഹസമായി മാറുകയാണ്. നേരത്തെ പടക്കം പൊട്ടിക്കുമ്പോഴും മറ്റ് വലിയ ശബ്ദങ്ങൾ ഉണ്ടാക്കുമ്പോഴും ആനകൾ പുറത്തേക്ക് വരാറുണ്ടായിരുന്നു. എന്നാൽ ഇത്തരം കാടിനുള്ളിൽ നിന്നും പുറത്തേക്ക് വരാതെ ഇവയെല്ലാം ഇവിടെത്തന്നെ ഒളിക്കുന്ന അവസ്ഥയാണുള്ളത്. ഇത് ആനതുരത്തൽ ഏറെ ദുഷ്കരമാക്കുകയാണ്. ഈ പ്രദേശത്തെ കാടുകൾ മുഴുവൻ വെട്ടി വെളുപ്പിക്കണമെന്ന ആവശ്യം വര്ഷങ്ങളായി പുരധിവാസമ മേഖലയിലുള്ള വരും ആദിവാസി സംഘടനകളും ഉന്നയിച്ചു വരികയായിരുന്നു. കഴിഞ്ഞ ദിവസം കാട്ടാന ആദിവാസി യുവാവിനെ ചവിട്ടിക്കൊന്നതും ഈ ബ്ലോക്കിൽ വെച്ചാണ്.
കഴിഞ്ഞ ശനിയാഴ്ചമുതൽ അഞ്ച് ദിവസവും രാവിലെ മുതൽ തന്നെ വനപാലകർ കാട്ടാനയെ തുരത്തുവാനുള്ള ദൗത്യം നടത്തി വരികയാണ്. ഏറെ സാഹസികമായി രണ്ടും മൂന്നും ആനകളെ വനാതിർത്തി വരെ എത്തിക്കും. അപ്പോഴേക്കും നേരം ഇരുളും. ദൗത്യം ആ ദിവസം അവസാനിപ്പിക്കുമ്പോൾ വീണ്ടും കാട്ടാനകൾ നേരത്തെ തുരത്തൽ ആരംഭിച്ച അതേ സ്ഥലത്ത് തിരിച്ചെത്തിയിരിക്കും. പൊന്തക്കാടുകൾക്കിടയിൽ നിന്നും ചെറിയ ചെറിയ കൂട്ടങ്ങളെ വനത്തിലേക്ക് കയറ്റി വിടാനുള്ള ശ്രമം നടക്കുമ്പോൾ പത്തും ഇരുപതും ആനകൾ ഒപ്പം കൂടും. ജനവാസമുള്ള മേഖലകളിൽ കൂടി മാത്രമാണ് കാട്ടാനകളെ വനത്തിലേക്ക് തുരത്തുവാൻ സാധിക്കുകയുള്ളൂ എന്നതും അത് വലിയ അപകടത്തിനും ഇടയാക്കും എന്നതും പ്രശ്നമായി മാറുന്നു. ആനകളെ തുരത്തുന്നതിനിടയിൽ കഴിഞ്ഞ ഞായറാഴ്ച കാട്ടാന തിരിഞ്ഞോടിയതിനെത്തുടർന്ന് മൂന്ന് വനം വകുപ്പ് ജീവനക്കാർക്ക് പരിക്കേറ്റിരുന്നു.

Related posts

ധീരജ് വധം : എസ് എഫ് ഐ സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി

Aswathi Kottiyoor

മലയോര സംരക്ഷണയാത്ര ചുങ്കക്കുന്ന് മേഖലയിൽ നാളെ പര്യാടനം നടത്തും……….

Aswathi Kottiyoor

ഗൂ​ര്‍​ഖ​യെ കു​ത്തി​യ സം​ഭ​വം: മൂ​ന്നു പേ​ര്‍​ക്കെ​തി​രേ കേ​സ്

Aswathi Kottiyoor
WordPress Image Lightbox