കാലവർഷത്തിൽ അപകടങ്ങൾ കുറക്കാനുള്ള നടപടിയുടെ ഭാഗമായി ജില്ലയിലെ മുഴുവൻ ബസ് സ്റ്റാൻഡുകളിലും ബസ്സുകളിൽ ആർടിഒ എൻഫോഴ്‌സ്‌മെന്റ് പരിശോധന നടത്തി. നികുതി അടക്കാതെ സർവീസ് നടത്തിയ നാല് ബസ്സുകളും ഫിറ്റ്നസ്, ഇൻഷുറൻസ് ഇല്ലാത്ത ഓരോ ബസ്സുകളും കസ്റ്റഡിയിലെടുത്തു.
നിയമവിരുദ്ധമായി എയർഹോൺ ഘടിപ്പിച്ച ഇരുപത് ബസ്സുകളും സ്പീഡ് ഗവർണർ വിഛേദിച്ച പതിനഞ്ച് ബസ്സുകൾക്കുമെതിരെ കേസെടുത്തു. ഡ്രൈവറുടെ കാഴ്ച മറയ്‌ക്കുന്ന രീതിയിലുള്ള തോരണങ്ങളും അലങ്കാര വസ്തുക്കളും സ്റ്റിക്കറും ഘടിപ്പിച്ച ബസ്സുകൾക്കെതിരെയും നടപടിയെടുത്തു. ടയറുകളുടെ തേയ്‌മാനം, അമിത വേഗത, ബസ്സുകളുടെ കാര്യക്ഷമത, നിയമ ലംഘനം എന്നിവയടക്കമാണ് മഴക്കാല സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി പരിശോധിച്ചത്.
കൂത്തുപറമ്പ്, പാനൂർ, തലശേരി, കണ്ണൂർ, ചാലോട്, അഞ്ചരക്കണ്ടി, മട്ടന്നൂർ, ഇരിട്ടി, തളിപ്പറമ്പ്, പയ്യന്നൂർ, ആലക്കോട്, മയ്യിൽ, ശ്രീകണ്ഠപുരം, പഴയങ്ങാടി എന്നിവിടങ്ങളിലെ ബസ് സ്റ്റാൻഡുകൾ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്.
പരിശോധനക്ക് എൻഫോഴ്‌സ്‌മെന്റ് ആർടിഒ എ സി ഷീബയും കൺട്രോൾ റൂം ഇൻസ്പെക്ടർ റോണി വർഗീസും നേതൃത്വം നൽകി. പരിശോധന ഭയന്ന് ബസ് സ്റ്റാൻഡിൽ കയറാതെ കടന്നുപോയ ബസ്സുകൾക്കെതിരെ തുടർ ദിവസങ്ങളിലും നടപടിയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു.