സംസ്ഥാന ആയുഷ് ഹോമിയോപ്പതിവകുപ്പിന്റെ വന്ധ്യത ചികിത്സാപദ്ധതി ജനനിയിൽ അഞ്ച് വർഷത്തിനിടെ പിറന്നത് 2310 കൺമണികൾ. ചികിത്സയ്‌ക്കെത്തിയ 3746 പേർക്ക് ഗർഭധാരണമുണ്ടായി. സ്വകാര്യമേഖലയിൽ വളരെ ചെലവേറിയ ചികിത്സ ജനനിയിൽ സൗജന്യമാണ്. സ്‌ത്രീകളുടെ മാനസിക സംഘർഷത്തിന് വന്ധ്യത കാരണമാകുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് 2012 ആഗസ്‌തിലാണ് സീതാലയം പദ്ധതിയുടെ അനുബന്ധമായി വന്ധ്യത ക്ലിനിക് തുറന്നത്.
മാനസിക സംഘർഷം അനുഭവിക്കുന്ന സ്‌ത്രീകളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ‘സ്‌ത്രീ സാന്ത്വനം ഹോമിയോപ്പതിയിലൂടെ’ ആശയവുമായി 2011ൽ ആരംഭിച്ച പദ്ധതിയാണ് സീതാലയം. മാനസിക സംഘർഷത്തിന്റെ പ്രധാന കാരണങ്ങളിലൊന്ന് വന്ധ്യതയാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് കണ്ണൂർ, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിൽ വന്ധ്യത ക്ലിനിക് തുറന്നു. കണ്ണൂർ ജില്ലാ ഹോമിയോ ആശുപത്രിയിൽ ആരംഭിച്ച വന്ധ്യത ചികിത്സാ ഒപി വിപുലീകരിച്ച് 2017ൽ ജനനി സെന്റർ നിലവിൽവന്നു. ചികിത്സ ഫലപ്രദമായതിനെ തുടർന്ന് പദ്ധതി സംസ്ഥാന വ്യാപകമാക്കി. സ്‌ത്രീ, പുരുഷ വന്ധ്യതയ്‌ക്ക് ഒരുപോലെ ചികിത്സ ലഭ്യമാക്കുന്നുണ്ട്. കൂടാതെ കൗമാര ആർത്തവപ്രശ്‌നങ്ങൾ, മറ്റ് സ്‌ത്രീ രോഗങ്ങൾ എന്നിവയ്‌ക്കും ചികിത്സയുണ്ട്. സെന്ററുകളിൽ വിദഗ്‌ധരുടെ സേവനവും ലഭ്യമാണ്.