തടവുകാരുടെ മക്കളുടെ പഠനം മുടങ്ങരുതെന്ന സര്‍ക്കാര്‍ നിലപാടില്‍ കഴിഞ്ഞവര്‍ഷം ധനസഹായം ലഭിച്ചത് 161 പേരുടെ മക്കള്‍ക്ക്.
സംസ്ഥാനത്തെ നാല് പ്രധാന ജയിലുകളിൽ കഴിയുന്നവരുടെ മക്കളാണിവർ. സാമൂഹ്യനീതിവകുപ്പാണ് ‘സാമൂഹ്യ പ്രതിരോധം’ എന്ന വിഭാഗത്തിലുൾപ്പെടുത്തി ഇവര്‍ക്കാവശ്യമായ ധനസഹായം നല്‍കിയത്. പ്രൊഫഷണൽ കോഴ്സുകൾക്കുൾപ്പെടെ ധനസഹായം ലഭ്യമാക്കി. ഈ വർഷവും അർഹരായവരെ കണ്ടെത്തി ആനുകൂല്യം നൽകും. മറ്റ് വിഭാഗങ്ങൾക്കും വകുപ്പ് വിദ്യാഭ്യാസ ധനസഹായവും സ്കോളർഷിപ്പും നൽകുന്നുണ്ട്. ഏകീകൃത പോർട്ടലായ ‘സുനീതി’യിലൂടെയാണ് (https://suneethi.sjd.kerala.gov.in) പദ്ധതികളിലേക്ക് അപേക്ഷിക്കേണ്ടത്.
ഭിന്നശേഷിക്കാർ (14), ട്രാൻസ്ജെൻഡർ വ്യക്തികൾ (ആറ്), സാമൂഹിക പ്രതിരോധം (അതിക്രമത്തിനിരയാവരുടെ മക്കൾ ഉൾപ്പെടെ – –- എട്ട്), വയോജനങ്ങൾ (രണ്ട്), മറ്റ് ദുർബലവിഭാഗങ്ങൾ (ഒന്ന്) എന്നിവർക്കുള്ള 31 പദ്ധതിയിലേക്ക് സുനീതിയിലൂടെ അപേക്ഷ സമർപ്പിക്കാം. വിദ്യാഭ്യാസം, സ്കോളർഷിപ്, വിവാഹം, ഇൻഷുറൻസ്, അലവൻസ്, നിയമപരമായ സഹായം, സ്വയംതൊഴിൽ, താമസസൗകര്യം, വയോജനങ്ങൾക്കുള്ള സഹായം ഉൾപ്പെടെയുള്ള പദ്ധതികളാണിവ. അപേക്ഷകരിൽനിന്ന് അർഹരായവരെ കണ്ടെത്തി നിശ്ചിത സമയപരിധിക്കുള്ളിൽ ആനുകൂല്യം ലഭ്യമാക്കും. സി ഡിറ്റാണ് സുനീതി രൂപകൽപ്പന ചെയ്തത്.