കണ്ണൂർ : വിവാഹ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് നടക്കുന്ന ഹീനവും നിന്ദ്യവും പൊതു സമൂഹത്തിന്റെ സ്വൈരജീവിതത്തിന് പോറലേല്‍പ്പിക്കുന്നതുമായ ആഭാസങ്ങള്‍ക്കെതിരെ പോലീസ് ശക്തമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അത് കേവലം തമാശയാണെന്ന് കണക്കാക്കി ആവർത്തി
ക്കാനിടയുണ്ടെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കെതിരേ പോലീസ് കർശനമായ നടപടികൾ തുടരേണ്ടതാണെന്ന് കമ്മീഷൻ ജുഡീഷൽ അംഗം കെ. ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി 13 ന് തോട്ടടയിൽ നടന്ന വിവാഹാഘോഷത്തിൽ ജിഷ്ണു എന്നയാൾ ബോംബേറിൽ കൊല്ലപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് സമർപ്പിച്ച പരാതിയിലാണ് നടപടി.
കമ്മീഷൻ കണ്ണൂർ ജില്ലാ പോലീസ് മേധാവിയിൽ നിന്നും റിപ്പോർട്ട് വാങ്ങി. സംഭവത്തിൽ എടക്കാട് പോലീസ് 151/2022 ക്രൈം നമ്പറായി കേസെടുത്തിട്ടുണ്ട്. ഡാൻസ് കളിക്കുന്നതിനിടയിൽ പാട്ടുവയ്ക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് അക്രമത്തിൽ കലാശിച്ചതെന്ന് റിപ്പോർട്ടിൽ പറയുന്നു. ബോംബും ആയുധവും മറ്റും കൈവശം വയ്ക്കാൻ പ്രതികൾ നേരത്തെ തീരുമാനമെടുത്തിരുന്നു. ആറു പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് പ്രതികളെ അറസ്റ്റ് ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നു. കേസിന് സമാനമായ കുറ്റകൃത്യം ആവർത്തിക്കാതിരി
ക്കാനായി പൊതുജനങ്ങൾക്കിടയിൽ ബോധവത്ക്കരണ പരിപാടികൾ നടത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കല്യാണ വീടുകളിൽ ആഭാസകരമായ പ്രവൃത്തികൾ കണ്ടെത്തുകയാണെങ്കിൽ കർശനമായ നിയമ നടപടികൾ സ്വീകരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ പ്രവർത്തകനായ പി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.