കൊട്ടിയൂർ: മലയോരമേഖലയുടെ വികസനസ്വപ്നങ്ങൾക്ക് ആക്കം കൂട്ടുന്ന കൊട്ടിയൂർ-പാൽച്ചുരം – ബോയ്സ് ടൗൺ റോഡിന്റെ വികസനവും പ്രധാനമന്ത്രിയുടെ പദ്ധതിയിൽപ്പെടുത്തി നിർമിക്കാൻ അംഗീകാരമായ അമ്പായത്തോട്-തലപ്പുഴ 44-ാം മൈൽ റോഡ് എന്നിവയുടെ നിർമാണ പ്രവൃത്തികളും സുപ്രീം കോടതിയുടെ വിധി മൂലം ആശങ്കയിലായി.
വർഷങ്ങൾ നീണ്ട നിയമപോരാട്ടങ്ങൾക്കും രാഷ്ട്രീയ സമ്മർദങ്ങൾക്കും ശേഷമാണ് റോഡ് നിർമാണ പ്രവൃത്തി പ്രധാനമന്ത്രിയുടെ പ്രത്യേക പദ്ധതിയിൽപ്പെടുത്തിയത്. ഈ റോഡിന്റെ 1.25 കിലോമീറ്റർ ദൂരം നിർമിക്കേണ്ടത് വനത്തിലൂടെയാണ്. ഇത് കൊട്ടിയൂർ റിസർവ് വനത്തിലൂടെയാണെങ്കിലും നിലവിലെ കോടതിവിധിയനുസരിച്ച് ഒരു കിലോമീറ്റർ ആകാശ ദൂരപരിധിയിൽപ്പെടും.
ചുരരഹിതമായ ഈ പാത ഏറെ പ്രതീക്ഷ നൽകിയിരുന്നു. കർണാടക, തമിഴ്നാട് ചരക്ക് ഇടനാഴി ഉത്തരമലബാറിലേക്ക് ആയാസരഹിതമായി നീട്ടാൻ കഴിയുന്ന പ്രധാന പാതയായിരുന്നു ഇത്. കണ്ണൂർ വിമാനത്താവളത്തിന്റെ കാർഗോ സർവീസിനും ഏറെ ഗുണപ്രദമാണിത്.
പാൽച്ചുരം റോഡിന് 100 കോടി രൂപയുടെ വികസനപദ്ധതിയാണ് സർക്കാർ അംഗീകരിച്ചിട്ടുള്ളത്. ഇതിനായി ആശ്രമം ജംഗ്ഷൻ മുതൽ ചെകുത്താൻ തോട് വരെ വനഭൂമി വിട്ടുകിട്ടാൻ നൽകിയ അപേക്ഷ അംഗീകരിച്ച് അളന്നുനൽകാനുള്ള തീരുമാനമായിട്ടുണ്ട്.
കേരള റോഡ് ഫണ്ട് ബോർഡാണ് പദ്ധതി നടപ്പാക്കുന്നത്. വനം, പൊതുമരാമത്ത് വകുപ്പ് ഉദ്യേഗസ്ഥർ സ്ഥലം സന്ദർശിച്ച് നടപടിക്രമങ്ങൾ പൂർത്തിയാക്കുന്നതിനിടയിലാണ് സുപ്രീം കോടതി വിധി വന്നത്. കൊട്ടിയൂർ വന്യജീവി സങ്കേതവുമായി ആകാശ ദൂരപരിധി ഒരു കിലോമീറ്ററിനുള്ളിലാണ് ഈ പ്രദേശം. വിധിയിൽ പ്രതിപാദിച്ചിരിക്കുന്ന പുതിയ നിർമാണപ്രവൃത്തികൾക്കുള്ള വിലക്ക് ഈ പദ്ധതിക്കും ബാധകമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. അറ്റകുറ്റപ്പണികൾക്കുപോലും ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതി വേണമെന്നിരിക്കെ പ്രളയത്തിൽ തകർന്ന ഈ റോഡ് പുനർനിർമിക്കാനാകുമോയെന്നുപോലും ആശങ്കയുണ്ട്.