സംസ്ഥാന സർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ മെഡിസെപ്പുമായി മുന്നോട്ടു പോകാൻ സർക്കാർ. ഏതാനും വൻകിട ആശുപത്രികൾ പദ്ധതിയുടെ ഭാഗമായില്ലെങ്കിലും നിശ്ചയിച്ച ജൂലൈ ഒന്നിനുതന്നെ പദ്ധതി ആരംഭിക്കാനാണ് സർക്കാർ തീരുമാനമെന്നറിയുന്നു.
തിരുവനന്തപുരത്തെ എട്ട് വൻകിട ആശുപത്രികളും കോട്ടയത്തെ രണ്ടും എറണാകുളത്തെ മൂന്നും സ്വകാര്യ ആശുപത്രികളാണ് പദ്ധതിയുടെ ഭാഗമാകാനുള്ളത്. കഴിഞ്ഞ ദിവസവും ആശുപത്രികളുമായി ചർച്ച നടത്തിയെങ്കിലും അന്തിമ ധാരണയിലെത്തിയിരുന്നില്ല.വൈകാതെതന്നെ പദ്ധതിയുടെ ഭാഗമാകുമെന്നാണു ധനവകുപ്പുമായി ബന്ധപ്പെട്ടവർ പറയുന്നത്. സർക്കാർ നിശ്ചയിച്ച കുറഞ്ഞ നിരക്കിൽ ചികിത്സ നൽകാൻ കഴിയില്ലെന്ന വാദമാണ് ആശുപത്രി അധികൃതർ ഉയർത്തുന്നത്.
ഹൃദയ- ന്യൂറോ വിദഗ്ധ ചികിത്സാരംഗത്തെ കേന്ദ്ര സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ശ്രീചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസ് ആൻഡ് ടെക്നോളജിയും മെഡിസെപ് പദ്ധതിയുമായി ഇനിയും കൈകോർത്തിട്ടില്ല. ഡയറക്ടർ ബോർഡ് യോഗം ചേർന്ന ശേഷം ഇക്കാര്യത്തിൽ അന്തിമ നിലപാട് അറിയിക്കും.
ആദ്യഘട്ടത്തിൽ 40 ലക്ഷത്തോളം പേർ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയുടെ ഭാഗമാകുമെന്നാണു കരുതുന്നത്. 5.24 ലക്ഷം സർക്കാർ ജീവനക്കാരും അഞ്ചര ലക്ഷത്തോളം പെൻഷൻകാരും പദ്ധതിയുടെ ഭാഗമാകും. ജീവനക്കാരുടെ കുടുംബാംഗങ്ങൾ ഉൾപ്പെടെ 25 ലക്ഷത്തോളം പേർക്കു പരിരക്ഷ ലഭിക്കും. പെൻഷൻകാർക്ക് ഭാര്യ അല്ലെങ്കിൽ ഭർത്താവിനു മാത്രമാണ് ഇൻഷ്വറൻസ് പരിരക്ഷ. കെഎസ്ആർ റൂൾസിൽ നിഷ്കർഷി ക്കുന്ന ആശ്രിതർക്കു മാത്രമേ ഇൻഷ്വറൻസ് കവറേജ് ലഭിക്കൂ. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരണ സ്ഥാപനങ്ങളിലെയും ജീവനക്കാരും പരിധിയിൽ വരും.
മൂന്നു ലക്ഷം രൂപയുടെ പ്രതിവർഷ കാഷ്ലെസ് ഇൻഷ്വറൻസ് പരിരക്ഷയാണു ലഭിക്കുക. ഇൻഷ്വറൻസ് ക്ലെയിം ചെയ്തില്ലെങ്കിൽ ഒന്നര ലക്ഷം രൂപ അടുത്ത വർഷത്തെ പരിരക്ഷയിൽ അധികമായി ഉൾപ്പെടും. 6,000 രൂപയാണ് ഇൻഷ്വറൻസ് പ്രീമിയം. പെൻഷൻകാർക്കു മെഡിക്കൽ അലവൻസായി പ്രതിമാസം നൽകുന്ന 500 രൂപ പ്രീമിയമായി ഈടാക്കും. എങ്കിലും ഇൻഷ്വറൻസ് കാർഡ് വിതരണം അടക്കമുള്ള നടപടികൾ തുടങ്ങിയിട്ടില്ല. മെഡിസെപ് സൈറ്റിൽനിന്നു ജീവനക്കാർക്കു ഡൗണ്ലോഡ് ചെയ്തെടുക്കാവുന്ന വിധമാണു കാർഡ് വിതരണമെന്നാണ് അധികൃതർ പറയുന്നത്.