ന്യൂഡൽഹി : കേന്ദ്ര സർക്കാരിന്റെ നിർദിഷ്ട അഗ്നിപഥ് പദ്ധതിക്കെതിരേ രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തുന്നു . സായുധസേനകളിൽ യുവാക്കൾക്ക് നാലുവർഷത്തേക്ക് ഹ്രസ്വകാലനിയമനം നൽകുന്ന പദ്ധതിക്കെതിരേ പ്രതിഷേധിക്കുന്നവർ ഇന്നും ട്രെയിനുകൾക്ക് തീയിട്ടു . ബിഹാറിൽ രണ്ട് ട്രെയിനുകൾക്ക് തീയിട്ട പ്രതിഷേധക്കാർ സ്റ്റേഷനുകളിൽ കല്ലേറ് നടത്തുകയും റെയിൽവേ ജീവനക്കാരെ ആക്രമിക്കുകയും ചെയ്തു . ഉത്തർപ്രദേശിലും ട്രെയിനുകൾക്ക് നേരെ ആക്രമണമുണ്ടായി . ബിഹാറിലെ സമസ്തിപുരിൽ സമ്പർക്ക ക്രാന്തി എക്സ്പ്രസിന് പ്രതിഷേധക്കാർ തീയിട്ടു . മൊഹിയുദ്ദീൻനഗർ റെയിൽവേ സ്റ്റേഷനിൽ ജമ്മുതാവി എക്സ്പ്രസ് ട്രെയിന്റെ രണ്ട് കോച്ചുകൾക്കും പ്രതിഷേധക്കാർ തീയിട്ടു . സംഭവത്തിൽ ആർക്കും പരിക്കില്ല . ബെഗുർസാരായ് റെയിൽവേ സ്റ്റേഷനിൽ ഉദ്യോഗാർഥികൾ പ്രതിഷേധം ആരംഭിച്ചതോടെ ട്രെയിൻ സർവീസുകൾ മുടങ്ങി . ബിഹിയയിൽ രണ്ട് റെയിൽവേ ജീവനക്കാർക്ക് പരിക്കേറ്റതായും റിപ്പോർട്ടുകളുണ്ട് . കനത്ത പ്രതിഷേധത്തേത്തുടർന്ന് ബീഹാറിൽ 38 ട്രെയിനുകൾ പൂർണമായും 11 ട്രെയിനുകൾ ഭാഗികമായും റദ്ദാക്കിയെന്നും റെയിൽവേ അറിയിച്ചു . ബിഹാർ , ഉത്തർപ്രദേശ് , ഹരിയാണ , രാജസ്ഥാൻ , മധ്യപ്രദേശ് , ജമ്മു , ഉത്തരാഖണ്ഡ് , ഹിമാചൽപ്രദേശ് എന്നീ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലാണ് പരക്കേ പ്രതിഷേധമുണ്ടായത് . യുവാക്കൾ തെരുവിലിറങ്ങിയതോടെ പലയിടങ്ങളിലും സംഘർഷമുണ്ടായി . ബിഹാറിൽ ഇന്നലെയും മൂന്ന് തീവണ്ടിക്ക് തീയിട്ടിരുന്നു . വിവിധയിടങ്ങളിൽ റോഡുകളും റെയിൽപ്പാതകളും ഉപരോധിച്ചു . കല്ലേറുമുണ്ടായി . രാജസ്ഥാനിലെ അജ്മേർ – ഡൽഹി ദേശീയപാത ഉദ്യോഗാർഥികൾ തടഞ്ഞിരുന്നു . ജോധ്പുരിൽ പ്രതിഷേധക്കാർക്കുനേരെ പോലീസ് ലാത്തിച്ചാർജ് നടത്തി . പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് തൊട്ടുമുമ്പ് ഹിമാചൽപ്രദേശിലെ ഗഗ്ഗൽ വിമാനത്താവളത്തിനുമുന്നിലും യുവാക്കൾ പ്രതിഷേധിച്ചിരുന്നു .