കാട്ടുപന്നിയെ വേട്ടയാടാൻ സ്ഥാപിച്ച തോക്കുകെണിയിൽനിന്നു വെടിയേറ്റ് ചികിത്സയിലായിരുന്ന സി.പി.ഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവൻ നമ്പ്യാരാ(65)ണ് മരിച്ചത്. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിലെ തോട്ടത്തിൽ ചക്ക പറിക്കാൻ പോയ സമയത്താണ് അപകടമുണ്ടായത്. കാട്ടുപന്നിയെ ലക്ഷ്യമാക്കി മറ്റൊരാൾ സ്ഥാപിച്ചിരുന്ന തോക്കുകെണിയിൽ നിന്നാണ് വെടിയേറ്റത്. തോക്കിന്റെ കാഞ്ചിയിൽ ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലാണ് കെണി ഒരുക്കിയത്. ചക്ക പറിക്കുന്നതിനിടെ കാൽ കെണിയിൽ തട്ടിയപ്പോൾ വെടിയേറ്റെന്നാണ് കരുതുന്നത്. കാൽമുട്ടിൽ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു.
അപകടം നടന്ന ശേഷം മാധവൻ തന്നെയാണ് ഭാര്യയെ ഫോണിൽ വിളിച്ച് കാര്യം പറഞ്ഞത്. ഉടൻ തന്നെ നാട്ടുകാർ ചേർന്ന് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ, ആരോഗ്യസ്ഥിതി മോശമായതോടെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് രാവിലെയാണ് മരിച്ചത്.
ഒരാഴ്ച മുമ്പ് സമീപവാസി പറമ്പിൽ തോക്കുകെണി സ്ഥാപിച്ചിട്ടുണ്ടെന്ന് അറിഞ്ഞതിനെ തുടർന്ന് അത് നീക്കണമെന്ന് മാധവൻ അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നതായി ആശുപത്രിയിൽ വച്ച് പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നുണ്ട്. സംഭത്തിൽ ബേക്കൽ പൊലീസ് കെസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.