മുഖ്യമന്ത്രി പിണറായി വിജയനെതിരായുള്ള പ്രതിപക്ഷ പ്രതിഷേധത്തെ നേരിടാൻ എൽഡിഎഫ് തീരുമാനം. ഈ മാസം 21 മുതൽ ജില്ലാ കേന്ദ്രങ്ങളിൽ ഇടതുമുന്നണിയുടെ നേതൃത്വത്തിൽ ബഹുജന റാലികൾ സംഘടിപ്പിക്കുമെന്ന് കണ്‍വീനർ ഇ.പി.ജയരാജൻ പറഞ്ഞു.
22, 23, 28, 29, 30 തീയതികളിലും അടുത്ത മാസം രണ്ട് മൂന്ന് തീയതികളിലുമാണു റാലികൾ നടക്കുന്നത്. 21-നു തിരുവനന്തപുരത്തും 22-നു കൊല്ലം, എറണാകുളം ജില്ലകളിലും 23-നു കോഴിക്കോട്, കാസർക്കോഡ് ജില്ലകളിലും 28-നു കോട്ടയം കണ്ണൂർ ജില്ലകളിലും 29-നു പത്തനംതിട്ട, വയനാടും 30-നു ആലപ്പുഴ, ഇടുക്കിയിലും രണ്ടിനു പാലക്കാടും മൂന്നിനു തൃശൂരും മലപ്പുറത്തും റാലികൾ നടക്കും.
സ്വർണക്കടത്തു കേസിലെ പ്രതിയുടെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ പോലീസ് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കണമെന്നും ഇടതുമുന്നണി അറിയിച്ചു. പ്രതിപക്ഷ സമരങ്ങളെ സമചിത്തതയോടെ കൈകാര്യം ചെയ്യണം.
സർക്കാരിനെയും മുഖ്യമന്ത്രിയേയും അപകീർത്തിപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമം നടക്കുന്നുണ്ട്. ഇതിനെ ജനങ്ങളെ നിരത്തി നേരിടണമെന്നും പ്രതിപക്ഷം സ്വീകരിക്കുന്നതു പോലെയുള്ള അക്രമ സമരങ്ങൾ ഭരണപക്ഷ സംഘടനകളുടെ ഭാഗത്തു നിന്നും ഉണ്ടാകരുതെന്നും ഇടതുമുന്നണി യോഗം തീരുമാനിച്ചു.