രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ത്തിയായി. നാലു സംസ്ഥാനങ്ങളിലെ 16 രാജ്യസഭാ സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടന്നത്. ഇതിൽ നാല് സീറ്റുകളിലാണ് അപ്രവചനീയമായ പോരാട്ടം നടക്കുന്നത്. ഒഴിവുവന്ന 57 സീറ്റുകളിൽ മുൻ കേന്ദ്രമന്ത്രിമാരായ പി. ചിദംബരം ഉൾപ്പെടെ 41 പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
കര്‍ണാടകയില്‍ ജെഡിഎസ് എംഎല്‍എ കോണ്‍ഗ്രസിന് വോട്ടുചെയ്തു. ജെഡിഎസിന്റെ മറ്റൊരു എംഎല്‍എയായ എസ്.ആര് ശ്രീനിവാസ് ആര്‍ക്കും വോട്ടുചെയ്യാതെ അസാധുവാക്കി.
ആറ് രാജ്യസഭാ സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ വൈകുകയാണ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി ലഭിക്കാത്തതിനെ തുടർന്നാണ് വോട്ടെണ്ണൽ ആരംഭിക്കാത്തതെന്നാണ് സൂചന.
സുഹാസ് കാംദേ (ശിവസേന), മന്ത്രിമാരായ ജിതേന്ദ്ര അവാദ് (എൻസിപി), യശോമതി താക്കൂർ (കോൺഗ്രസ്) എന്നിവരുടെ വോട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിട്ടുണ്ട്. രേഖപ്പെടുത്തിയ വോട്ട് ഇവർ പരസ്യപ്പെടുത്തി എന്നാണ് ആരോപണം.