സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്നയുടെ വെളിപ്പെടുത്തലിനു പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയനു കനത്ത സുരക്ഷാ സംവിധാനം ഏർപ്പെടുത്തി. മുഖ്യമന്ത്രിയുടെ സുരക്ഷ സായുധസേനയ്ക്കു കൈമാറി.
മുഖ്യമന്ത്രിയുടെ യാത്രകളിലും പരിപാടികളും ദ്രുതകർമ സേനാംഗങ്ങളേയും നിയോഗിച്ചു. പ്രതിപക്ഷവും ബിജെപിയും മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടു സമരം പ്രഖ്യാപിച്ച സാഹചര്യത്തിൽ കൂടിയാണു നടപടി.
മുഖ്യമന്ത്രി സഞ്ചരിക്കുന്ന സ്ഥലങ്ങളിലും പങ്കെടുക്കുന്ന പരിപാടികളിലും മണിക്കൂറുകൾക്കു മുൻപു തന്നെ പോലീസിനെ വിന്യസിക്കും. ഇസഡ് പ്ലസ് സുരക്ഷയാണ് മുഖ്യമന്ത്രിക്ക് ഒരുക്കിയിട്ടുള്ളത്. ചടങ്ങ് നടക്കുന്ന സ്ഥലവും ഒരു കിലോമീറ്ററോളം പരിസരവും പോലീസ് നിയന്ത്രണത്തിലാക്കും. മുഖ്യമന്ത്രിക്ക് വേദിയിലെത്താൻ കയറു കെട്ടി പ്രത്യേക വഴിയൊരുക്കും. കഴിഞ്ഞദിവസം വിമാനത്താവളത്തിൽ നിന്ന് മുഖ്യമന്ത്രിയെ ഇങ്ങനെയൊരുക്കിയ പാതയിലൂടെയാണ് പുറത്ത് എത്തിച്ചത്.
ക്ലിഫ്ഹൗസിലും സെക്രട്ടേറിയറ്റിലും മുഖ്യമന്ത്രിക്ക് സുരക്ഷയൊരുക്കാൻ സായുധ ബറ്റാലിയനുകൾ, ലോക്കൽ പോലീസ്, എസ്ഐഎസ്എഫ്, ദ്രുതകർമസേന എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലെ അറുനൂറോളം പോലീസുകാരെ നിയോഗിച്ചു. സെക്രട്ടേറിയറ്റും ക്ലിഫ്ഹൗസും പ്രത്യേകസുരക്ഷാമേഖലകളാക്കി, ജനങ്ങളുടെ പ്രവേശനത്തിനും കെട്ടിടങ്ങളുടെ ഉപയോഗത്തിനും അടക്കം നിയന്ത്രണം ഏർപ്പെടുത്തി.
ക്ലിഫ്ഹൗസിന് ചുറ്റും രാത്രിയും പകലും ഫ്ളൈയിംഗ് സ്ക്വാഡ് വാഹനങ്ങൾ റോന്തുചുറ്റിക്കൊണ്ടേ യിരിക്കും. ഗണ്‍മാന്റെ സുരക്ഷയിൽ സഞ്ചരിച്ചിരുന്ന മന്ത്രിമാർക്കെല്ലാം പൈലറ്റ്, എസ്കോർട്ട് വാഹനങ്ങളും ഏർപ്പെടുത്തി.