സംസ്ഥാനത്ത് തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ ഇത്തവണ 20 ശതമാനം വരെ കുറവുണ്ടാകുമെന്ന് നിഗമനം. സംസ്ഥാനത്ത് കാലവർഷം എത്തിയെങ്കിലും എവിടെയും മഴ ശക്തി പ്രാപിച്ചിട്ടില്ല. ജൂൺ ആദ്യ രണ്ടാഴ്ചകളിൽ വിവിധ പ്രദേശങ്ങളിൽ നേരിയതോതിലെ മഴ ഉണ്ടാകൂവെന്നാണ് കാലാവസ്ഥാപ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തിയായ മഴ ലഭിച്ചേക്കും. മുൻവർഷങ്ങളിലും ഇത്തരത്തിൽ കാലവർഷ തുടക്കത്തിൽ മഴ കുറഞ്ഞിട്ടുണ്ട്.
മെയ് 29നാണ് സംസ്ഥാനത്ത് കാലവർഷം എത്തിയത്. തുടക്കത്തിലെ ഈ ഏറ്റക്കുറച്ചിൽ ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കാലവർഷ കാലത്ത് മഴയുടെ തോതിൽ ഗണ്യമായ കുറവുണ്ടാക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു. എന്നാൽ അതിതീവ്ര മഴ സംബന്ധിച്ച് പ്രവചനം സാധ്യവുമല്ല. ആഗോള തലത്തിലെ കാലാവസ്ഥാ വ്യതിയാനമാണ് ഈ മാറ്റത്തിന് പിന്നിലെന്ന് ശാസ്ത്രജ്ഞർ പറയുന്നു.
സാധാരണഗതിയിൽ തെക്ക് പടിഞ്ഞാറൻ കാലവർഷത്തിൽ കേരളത്തിൽ ലഭിക്കേണ്ടത് 1900 മില്ലിമീറ്റർ മഴയാണ്. ഇതിൽ 20 ശതമാനം വരെ കുറവുണ്ടാകുമെന്ന് പ്രവചനം. മാർച്ച് മുതൽ മേയ് വരെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മഴ ലഭിച്ചത് എറണാകുളത്താണ് 1007.6 മില്ലി മീറ്റർ. രണ്ടാം സ്ഥാനത്ത് കോട്ടയവും 971.6 മില്ലി മീറ്റർ. പത്തനംതിട്ടയാണ് മൂന്നാം സ്ഥാനത്ത്.