വൈശാഖോത്സവത്തിലെ പ്രധാന ചടങ്ങുകളിൽ വിശേഷമായ ആലിംഗന പുഷ്പാഞ്ജലി നടന്നു. കുറുമാത്തൂര്‍ ഇല്ലത്തെ നായ്ക്കന് സ്ഥാനികന് പരമേശ്വരന് നമ്പൂതിരിപ്പാടാണ് സ്വയംഭൂവിഗ്രഹത്തിൽ ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. രോഹിണി ആരാധനയോടനുബന്ധിച്ചായിരുന്നു പുഷ്പാഞ്ജലി. ശീവേലിക്ക് മുന്നോടിയായാണ് പൂജ നടന്നത്.
തിങ്കളാഴ്ച മണത്തണ ഗോപുരത്തിൽ എത്തിയ നായ്ക്കൻ സ്ഥാനികൻ പരമേശ്വരൻ നമ്പൂതിരിപ്പാടിനെ മണത്തണ ആക്കൽ തറവാട്ടിലേക്ക് ആചാരപൂർവം സ്വീകരിച്ചു. ഇന്നലെ രാവിലെ കുണ്ടേൻ ക്ഷേത്രത്തിൽ എത്തിയ സ്ഥാനികൻ പ്രാർഥനകൾക്കുശേഷമാണ് അക്കരെ കൊട്ടിയൂരിലെത്തിയത്. സ്ഥാനികനെ തേടൻ വാര്യറുടെ നേതൃത്വത്തിൽ സ്വീകരിച്ചാനയിച്ചു. തുളസിക്കതിരും ജലവും ഉപയോഗിച്ചുള്ള പൂജയ്ക്കുശേഷമാണ് ആലിംഗന പുഷ്പാഞ്ജലി നടത്തിയത്. പുഷ്പാഞ്ജലി കഴിഞ്ഞ് കുറുമാത്തൂർ തറയിൽനിന്ന് ഇറങ്ങുന്നതുവരെ വാദ്യം തുടർന്നു. തിരുവൻചിറയിൽ പ്രദക്ഷിണം ചെയ്തു പ്രസാദവും വാങ്ങിയാണ് കുറുമാത്തൂർ സ്ഥാനികൻ മടങ്ങിയത്. വൈശാഖോത്സവത്തിലെ അവസാന ആരാധനയാണ് രോഹിണി ആരാധന.