കണ്ണൂര്‍ പോലീസ് പരേഡ് ഗ്രൌണ്ടില്‍ 2017 ല്‍ ആരംഭിച്ച പോലീസ് ഫ്രണ്ട്‌ലി കേഡിറ്റ് പരിശീലനം 5 വര്‍ഷം പൂര്‍ത്തിയാകുന്നു. വിവിധ സായുധ സേനകളിലേക്കുള്ള പ്രവേശനത്തിനായി ഉദ്യോഗാര്‍ഥികളുടെ കായിക ക്ഷമത കൈവരിക്കുന്നതിന് പ്രാപ്തരാക്കുക, യുവാക്കളെ ലഹരി വിരുദ്ധ ബോധവൽക്കരണം നടത്തുക എന്നതാണു കണ്ണൂര്‍ സിറ്റി പോലീസ്സിന്‍റെ ലക്ഷ്യം. കണ്ണൂര്‍ ടൌണ്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ആയിരുന്ന ടി കെ രത്നകുമാറിന്‍റെ ആശയത്തില്‍ ആരംഭിച്ച ഈ സംരംഭത്തില്‍ 1200 ഓളം ഉദ്യോഗാര്‍ത്ഥികള്‍ പര്‍ശീലനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. കണ്ണൂർ ജില്ലാ പോലീസിന്‍റെ വിവിധ സാമൂഹ്യ സേവന പ്രവർത്തനത്തിന്‍റെ ഭാഗമായി ഇപ്പോള്‍ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണര്‍ ഇളങ്കോ ആര്‍ ഐപിഎസിന്‍റെ നേതൃത്വത്തില്‍ വിവിധോന്മുഖമായ പരിപാടികൾ ആവിഷ്കരിച്ചു നടപ്പിലാക്കിവരികയാണ്. കണ്ണൂര്‍ അസി: കമ്മിഷണർ ആയി വന്നിട്ടുള്ള ടി കെ രത്നകുമാറിനാണ് പോലീസ് ഫ്രണ്ട്‌ലി കേഡിറ്റ് പരിശീലനത്തിന്‍റെ ചുമതല. കണ്ണൂർ കോര്‍പ്പറേഷന്‍ പരിധിയിലെ യുവതി യുവാക്കൾക്കു വിവിധ സേനകളിലേക്ക് പ്രവേശനം ലഭിക്കുന്നതിന് വേണ്ട കായികക്ഷമത ഉറപ്പുവരുത്തുക എന്നതായിരുന്നു പരിശീലന പരിപാടിയുടെ ആദ്യ കാലത്തെ ഉദ്ദേശം. പിന്നീട് വിവിധ പ്രദേശങ്ങളിലെ ഉദ്യോഗാര്‍ത്ഥികലൂടെ ആവശ്യാര്‍ഥം മയ്യിലും തളിപ്പറമ്പിലും പോലീസ് ഫ്രണ്ട്‌ലി കേഡിറ്റ് പരിശീലനം ആരംഭിച്ചു. നിലവിൽ കണ്ണൂരില്‍ 15 യുവതികള്‍ക്കും 60 യുവാക്കള്‍ക്കും പരിശീലനം നൽകി വരുന്നുണ്ട്. മയ്യില്‍ 47 ഓളം പേരും തളിപ്പറമ്പില്‍ 60 ഓളം പേരും പരിശീലനം നേടുന്നുണ്ട്. കരസേനയിൽ പ്രവേശനം ലഭിച്ച പ്രവീൺ എന്ന യുവാവാണ് ഇതു വഴി ജോലി ലഭിച്ച ആദ്യത്തെ വ്യക്തി. എക്സൈസ് വകുപ്പ്, റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സ്, റെയിൽവേ ഗ്രൂപ്പ് ഡി, സിവിൽ പോലീസ് ഓഫീസര്‍ എന്നിങ്ങനെ വിവിധ സേന വിഭാഗങ്ങളിൽ നിരവധി പേര്‍ കായിക ക്ഷമത ടെസ്റ്റ് പാസ്സായി നീയമനം നേടിയിട്ടുണ്ട്. ചക്കരക്കൽ പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്പെക്ടര്‍ ശ്രീ രാജേന്ദ്രനാണ് മുഖ്യ പരിശീലകന്‍. ഈ അടുത്ത കാലയളവിൽ 48 ഉദ്യോഗാര്‍ത്ഥികള്‍ക്കു വിവിധ വകുപ്പുകളില്‍ നിയമനം ലഭിച്ചിട്ടുണ്ട്.