കർണാടകയിൽ പത്താം ക്ലാസിലെ കന്നഡ പാഠപുസ്തകത്തിൽ ആർഎസ്എസ് സ്ഥാപകൻ കേശവ ബലിറാം ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയ സംഭവത്തിനു പിന്നാലെ പുതിയ വിവാദം. പത്താം തരം പാഠഭാഗങ്ങളിൽനിന്ന് നവോത്ഥാന നായകരായ ശ്രീനാരായണ ഗുരുവിനെയും തന്തൈ പെരിയാറിനെയും ഒഴിവാക്കി. പത്താം ക്ലാസിലെ സാമൂഹിക ശാസ്ത്രം പാഠപുസ്തകത്തിൽനിന്നാണ് ശ്രീനാരായണ ഗുരുവിനെയും പെരിയാറിനെയും സംബന്ധിച്ച ഭാഗങ്ങൾ നീക്കിയത്.
കർണാടക ടെക്സ്റ്റ്ബുക്ക് സൊസൈറ്റിയുടെ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്ത സാമൂഹികശാസ്ത്രം പാർട്ട്-1 പാഠപുസ്തകത്തിന്റെ മത-സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങൾ എന്ന അധ്യായം അഞ്ചിൽ രാജാറാം മോഹൻ റോയി, ദയാനന്ദ സരസ്വതി, ആത്മാറാം പാണ്ഡുരംഗ്, ജോതിബ ഗോവിന്ദറാവു ഫൂലെ, സയ്യിദ് അഹമ്മദ് ഖാൻ, ശ്രീരാമകൃഷ്ണ പരമഹംസൻ, വിവേകാനന്ദൻ, ആനി ബസന്റ് തുടങ്ങിയവരെക്കുറിച്ചാണ് പറയുന്നത്.
കഴിഞ്ഞ അധ്യയന വർഷത്തിൽ ഇതേ അധ്യായത്തിൽ ശ്രീനാരായണ ഗുരു, പെരിയാർ എന്നിവരെ കുറിച്ചുള്ള പരാമർശങ്ങളുമുണ്ടായിരുന്നു. പുതിയ പതിപ്പിൽ ഇവരെ ഒഴിവാക്കുകയായിരുന്നു. പുതിയ പാഠപുസ്തകം അച്ചടിച്ച രൂപത്തിൽ ഇതുവരെ വിദ്യാർഥികളുടെ കൈകളിലേക്ക് എത്തിയിട്ടില്ല.
ആർഎസ്എസ് സ്ഥാപകൻ ഹെഡ്ഗേവാറിന്റെ പ്രസംഗം ഉൾപ്പെടുത്തിയ സംഭവത്തിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനെതിരേ ഓൾ ഇന്ത്യ ഡെമോക്രാറ്റിക് സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ, ഓൾ ഇന്ത്യ സേവ് എഡ്യൂക്കേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം നടന്നുവരികയാണ്.