കണ്ണൂർ: വയോജനങ്ങളുടെ ക്ഷേമവും സുരക്ഷയും ഗൗരവത്തോടെ കാണണമെന്നും കേരളം മികച്ച മാതൃകയാണെന്നും മന്ത്രി എം.വി. ഗോവിന്ദൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ 100 ദിന കർമപദ്ധതിയുടെ ഭാഗമായി കുടുംബശ്രീ സംസ്ഥാനമിഷനുമായി ചേർന്ന് നടപ്പാക്കുന്ന വയോമൈത്രി സിഡിഎസ് സംസ്ഥാന തല ഉദ്ഘാടനവും കുടുംബശ്രീ ഇൻഷ്വറൻസ് പദ്ധതികളുടെ പ്രഖ്യാപനവും നൈപുണ്യ സ്കോളർഷിപ്പ് വിതരണവും ചെറുകുന്ന് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വയോജനക്ഷേമം സാമൂഹ്യപരമായ ഉത്തരവാദിത്തമാണ്. കേരളത്തിലെ ജനന മരണ നിരക്ക് ദേശീയ ശരാശരിയേക്കാൾ കുറവാണ്. വയോജനങ്ങളെ പൊതുസമൂഹത്തിന്റെ ഭാഗമാക്കിക്കൊണ്ടുള്ള ക്ഷേമപ്രവർത്തനങ്ങൾക്കാണ് കുടുംബശ്രീ തുടക്കമിടുന്നത്. അതിദാരിദ്ര്യ ലഘൂകരണമെന്ന വലിയ ലക്ഷ്യത്തിലേക്കുള്ള യാത്രയിലാണ് സംസ്ഥാനം. അതിന്റെ സർവേ പ്രവർത്തനങ്ങൾ പൂർത്തിയാകുമ്പോൾ 64006 പേരാണ് അതിദാരിദ്ര്യവിഭാഗത്തിലുള്ളത്. അതിദരിദ്രരെ പൊതുസമൂഹത്തിന്റെ ഭാഗമാക്കാനുള്ള പരിപാടികളാണ് ആസൂത്രണം ചെയ്യുന്നതെന്നും മന്ത്രി പറഞ്ഞു. സൂക്ഷ്മ സംരംഭങ്ങൾക്കും ഹരിത കർമ സേനയ്ക്കും മറ്റു സംരഭകർക്കുമുള്ള സമഗ്ര ഇൻഷ്വറൻസ് (ഇൻസ്പൈർ) പദ്ധതി, ജീവൻ ദീപം ഇൻഷ്വറൻസ് പദ്ധതി എന്നിവയുടെ പ്രഖ്യാപനവും നൈപുണ്യ സ്കോളർഷിപ്പ് വിതരണവും മന്ത്രി നിർവഹിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ അധ്യക്ഷത വഹിച്ചു. കല്യാശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.പി. ഷാജിർ, ഗ്രാമപഞ്ചായത്ത് അസോസിയേഷൻ പ്രസിഡന്റ് എം. ശ്രീധരൻ, ചെറുകുന്ന് പഞ്ചായത്ത് പ്രസിഡന്റ് ടി. നിഷ, വൈസ് പ്രസിഡന്റ് പി.വി. സജീവൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എച്ച്. പ്രദീപ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.പത്മിനി, രേഷ്മ പരാഗൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി. ഗോവിന്ദൻ, കെ. രതി, ക്ഷേത്രകലാ അക്കാദമി ചെയർമാൻ കെ.എച്ച്. സുബ്രഹ്മണ്യൻ, കുടുംബശ്രീ ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ എം. സുർജിത്, സ്റ്റേറ്റ് പ്രോഗ്രാം മാനേജർ സി.സി. നിഷാദ്, പ്രോഗ്രാം ഓഫീസർ പ്രദീപ്, ചെറുകുന്ന് പഞ്ചായത്ത് സെക്രട്ടറി പി.പി. ഉഷ, സംഘാടക സമിതി ചെയർമാൻ കെ. മോഹൻ, ചെറുകുന്ന് സിഡിഎസ് ചെയർപേഴ്സൺ കെ.വി. നിർമല എന്നിവർ പ്രസംഗിച്ചു.