തേങ്ങയിൽ നിന്നും കശുവണ്ടിയിൽനിന്നും ലഭിക്കുന്ന വരുമാനത്തിലുണ്ടായ ഇടിവിനെത്തുടർന്ന് ആറളംഫാം കടുത്ത പ്രതിസന്ധിയിലേക്ക്. പ്രധാന വരുമാന മാർഗമായിരുന്ന കശുവണ്ടിയിൽനിന്ന് ഇക്കുറി മാത്രം വരുമാനത്തിൽ ഒരുകോടിയോളം രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ. കാട്ടാനയുടെയും കുരങ്ങിന്റെയും ശല്യംമൂലം തേങ്ങയിൽനിന്നുള്ള വരുമാനം പത്തിലൊന്നായി കുറഞ്ഞു. രണ്ട് വർഷത്തിനിടയിൽ മാത്രം ആയിരത്തിലധികം നിറയെ കായ്ഫലം തരുന്ന തെങ്ങുകളാണ് ആനക്കൂട്ടം കുത്തിവീഴ്ത്തിയത്. വൈവിധ്യവത്കരണത്തിലൂടെയും ശാസ്ത്രീയ കൃഷിരീതിയിലൂടെയും ഫാമിന്റെ വരുമാനം വർധിപ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടയിലാണ് അപ്രതീക്ഷിതമായ തിരിച്ചടി ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനമാണ് ഏറ്റവും കൂടുതൽ വരുമാനം തരുന്ന കശുവണ്ടിയുടെ കടയ്ക്കൽ കത്തിവെച്ചത്. ഇക്കുറി 200 ടൺ പ്രതീക്ഷിച്ച സ്ഥാനത്ത് പകുതിപോലും ലഭിക്കാത്ത അവസ്ഥയാണ്. കഴിഞ്ഞവർഷം 183 ടൺ കശുവണ്ടിയാണ് ഫാമിൽനിന്ന് സർക്കാർ ഏജൻസിയായ കാപെക്സിലേക്കും കശുവണ്ടി വികസന കോപ്പറേഷനിലേക്കും കയറ്റി അയച്ചത്.
previous post