കെഎസ്ആർടിസിക്ക് വിപണി വിലയ്‌ക്ക് ഡീസൽ നൽകണമെന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ എണ്ണക്കമ്പനികൾ സമർപ്പിച്ച അപ്പീലുകൾ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വിധി പറയാൻ മാറ്റി.
കെഎസ്ആർടിസിയുടെ റിട്ട് ഹർജി നിയമപരമല്ലെന്നും വാണിജ്യ തർക്കങ്ങൾ പരിഹരിക്കേണ്ടത് ഹൈക്കോടതിയിലല്ലെന്നും എണ്ണക്കമ്പനികൾ വാദിച്ചു. ആർബിട്രേഷൻ നടപടികളാണ് തേടേണ്ടിയിരുന്നത്. നയപരമായ കാര്യത്തിൽ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കരുതെന്ന് സുപ്രീംകോടതി നിർദേശമുണ്ട്. അതിനാൽ സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നും എണ്ണക്കമ്പനികൾ ആവശ്യപ്പെട്ടു.
എന്നാൽ, അപ്പീൽ നിയമപരമല്ലെന്നാണ് കെഎസ്ആർടിസിയുടെ വാദം. വിപണി വിലയ്‌ക്ക് ഡീസൽ ലഭിക്കാൻ കെഎസ്ആർടിസിക്ക് അവകാശമുണ്ട്. പൊതുമേഖലാസ്ഥാപനങ്ങളായ എണ്ണക്കമ്പനികൾക്ക്, മറ്റൊരു പൊതുമേഖലാസ്ഥാപനത്തിൽനിന്ന് കൂടിയ വില ഈടാക്കാനാകില്ല. കേരളത്തിലെ പതിനായിരത്തോളം സ്വകാര്യ ബസുകൾക്ക് നൽകുന്ന വിലയ്‌ക്ക് കെഎസ്ആർടിസിക്കും ഡീസൽ ലഭിക്കണം. സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന ഏക സ്ഥാപനമാണ് കെഎസ്ആർടിസി. വിപണി വിലയ്‌ക്ക് ഡീസൽ നൽകാമെന്ന കരാർ, കമ്പനികൾ ലംഘിച്ചു. പൊതുതാൽപ്പര്യം കോടതി പരിഗണിക്കണമെന്നും കെഎസ്‌ആർടിസി ആവശ്യപ്പെട്ടു.
അന്താരാഷ്‌ട്ര വില കൂടുന്നത് അനുസരിച്ച് വില കൂടുന്നത് മനസ്സിലാക്കാമെന്നും പക്ഷേ എന്തുകൊണ്ട് രണ്ട് വില ഈടാക്കുന്നുവെന്നും കോടതി ചോദിച്ചു. കമ്പനികൾ വില നിശ്ചയിക്കുന്നതിന്റെ അടിസ്ഥാനമെന്തെന്ന് വിശദീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.