തിരുവനന്തപുരം
രാജ്യത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമെന്ന് വ്യക്തമാക്കി പവർ എക്‌സ്‌ചേഞ്ച് വ്യാപാരം. ചരിത്രത്തിലാദ്യമായി മുഴുവൻ സമയവും ഏറ്റവും ഉയർന്ന നിരക്കിലായിരുന്നു വ്യാപാരം. വെള്ളിയാഴ്‌ച ആകെയുള്ള 96 ബ്ലോക്കിലും ഏറ്റവും ഉയർന്ന നിരക്കായ യൂണിറ്റിന് 12 രൂപയ്‌ക്കാണ് വ്യാപാരം നടന്നത്. 2008ൽ പവർ എക്‌സ്‌ചേഞ്ച് ആരംഭിച്ചശേഷം ആദ്യമാണിത്.
വൈദ്യുതി കമ്മി രൂക്ഷമായതാണ് കാരണം. ഏറ്റവും ഉയർന്ന നിരക്ക് നൽകിയാലും സംസ്ഥാനങ്ങൾക്ക് മതിയായ വൈദ്യുതി ലഭിക്കുന്നില്ല. വെള്ളിയാഴ്‌ച 538 ദശലക്ഷം യൂണിറ്റിന് ആവശ്യക്കാരുണ്ടായപ്പോൾ വിൽപ്പനയ്‌ക്കായി എത്തിയത് 101 ദശലക്ഷം യൂണിറ്റാണ്. ഉൽപ്പാദനശേഷി വർധിപ്പിക്കുന്നതിൽ കേന്ദ്രസർക്കാർ വരുത്തിയ വീഴ്‌ചയും വൈദ്യുതനിലയങ്ങളിൽ കൽക്കരി ഇല്ലാത്തതുമാണ് പ്രതിസന്ധിയുടെ കാരണം.
ഇതര സംസ്ഥാനങ്ങളിൽ പവർകട്ട്, ലോഡ് ഷെഡിങ്
പ്രതിസന്ധി രൂക്ഷമായതോടെ ഇതരസംസ്ഥാനങ്ങളിൽ പവർകട്ടും ലോഡ് ഷെഡിങ്ങും. ആന്ധ്രയിൽ വ്യവസായങ്ങൾക്ക് 50 ശതമാനം പവർകട്ടുണ്ട്. ആഴ്‌ചയിൽ ഒരുദിവസം അധിക അവധിയും പ്രഖ്യാപിച്ചു. ഗുജറാത്തിലും അവധിയും മഹാരാഷ്‌ട്രയിൽ ലോഡ്‌ഷെഡിങ്ങുമുണ്ട്. ബിഹാർ, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്, ഹരിയാന, ജാർഖണ്ഡ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അപ്രഖ്യാപിത നിയന്ത്രണം. പലയിടത്തും എട്ട് മണിക്കൂർവരെ പവർ കട്ട് നീളുന്നു. കേരളത്തിന്റെ നില നിലവിൽ ഭദ്രമാണ്.