കൊട്ടിയൂർ ക്ഷേത്രം സമുദായി സ്ഥാനികനായി ഉരുവച്ചാൽ പെരുഞ്ചേരി കാലടി ഇല്ലത്ത് കൃഷ്ണമുരളി നമ്പൂതിരിപ്പാടിനെ തിരഞ്ഞെടുത്തു. മണത്തണ നഗരേശ്വരം ക്ഷേത്രത്തിൽ ഞായറാഴ്ച നടന്ന അടിയന്തിര യോഗത്തിലാണ് കൃഷ്ണമുരളി നമ്പൂതിരിയെ സമുദായി സ്ഥാനികനായി തിരഞ്ഞെടുത്തത്.
രാവിലെ ഗണപതി ഹോമത്തിനുശേഷം ഒൻപത് മണിയോടെയാണ് യോഗം ചേർന്നത്. ദേവസ്വം ഊരാളന്മാർ, തന്ത്രിമാർ, അടിയന്തിരക്കാർ എന്നിവരുടെ സാന്നിധ്യത്തിൽ പടിഞ്ഞീറ്റ രാമചന്ദ്രൻ നമ്പൂതിരി കൃഷ്ണമുരളി നമ്പൂതിരിയെ സമുദായി സ്ഥാനികനായി അവരോധിക്കുന്നതായി പ്രഖ്യാപിച്ചു. തുടർന്ന് ആചാര മുദ്ര കൈമാറി.
പാരമ്പര്യ ട്രസ്റ്റിയും കൊട്ടിയൂർ ദേവസ്വം ചെയർമാനുമായ കെ. സി സുബ്രഹ്മണ്യൻ നായർ, പാരമ്പര്യ ട്രസ്റ്റിമാരായ തിട്ടയിൽ നാരായണൻ നായർ, കുളങ്ങരയത്ത് കുഞ്ഞികൃഷ്ണൻ നായർ, ആക്കൽ ദാമോദരൻ നായർ, കൊട്ടിയൂർ ക്ഷേത്രം തന്ത്രി നന്ത്യാർവള്ളി വലിയ ശങ്കരൻ നമ്പൂതിരിപ്പാട്, മറ്റ് അടിയന്തിരക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
കൊട്ടിയൂർ വൈശാഖോത്സവം നടത്തിപ്പിന് നിയോഗിക്കപ്പെടുന്ന അടിയന്തിര യോഗത്തിന്റെ അധ്യക്ഷനാണ് സമുദായി. ഉത്സവവുമായി ബന്ധപ്പെട്ട എന്തിന്റെയും അന്തിമ തീരുമാനമെടുക്കുന്നത് സമുദായി അധ്യക്ഷനായുള്ള അടിയന്തിര യോഗമാണ്.
കഴിഞ്ഞ 16 വർഷങ്ങളായി കൊട്ടിയൂർ ക്ഷേത്രം സമുദായി സ്ഥാനികനായിരുന്ന വിലങ്ങര നാരായണൻ ഭട്ടതിരിപ്പാടിന്റെ നിര്യാണത്തെ തുടർന്നാണ് പുതിയ സുമുദായി സ്ഥാനികനായി കൃഷ്ണമുരളി നമ്പൂതിരിയെ തിരഞ്ഞെടുത്തത്.
ഉരുവച്ചാൽ പെരുഞ്ചേരി കാലടി ഇല്ലത്ത് പത്മനാഭൻ നമ്പൂതിരിയുടെയും തരണി ഇല്ലത്ത് ശ്രീമതി അന്തർജനത്തിന്റെയും ഇളയ മകനാണ് കൃഷ്ണ മുരളി നമ്പൂതിരി. ഇദ്ദേഹത്തിന്റെ മുത്തച്ഛൻ കുഞ്ഞിരാമൻ നമ്പൂതിരി 27 വർഷക്കാലം കൊട്ടിയൂർ ക്ഷേത്രത്തിലെ സമുദായി സ്ഥാനികനായിരുന്നു.