ദുബായിലെ പൊതു-സ്വകാര്യ സേവനങ്ങൾ ഡിജിറ്റൽ വത്കരിക്കാൻ പുതിയ നിയമം പുറപ്പെടുവിച്ച് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂം. പുതിയ നിയമ പ്രകാരം ദുബായിലെ ജുഡീഷ്യൽ സ്ഥാപനങ്ങൾ മുതൽ സ്വകാര്യ സ്ഥാപനങ്ങൾ വരെ ഉപഭോക്താക്കൾക്ക് ഡിജിറ്റൽ സേവനം ലഭ്യമാക്കും.
ദുബായ് ഡിജിറ്റൽ അഥോറിറ്റി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ അനുസരിച്ചാണ് സ്ഥാപനങ്ങൾ ഡിജിറ്റൽ സേവനം നൽകേണ്ടത്. നിയമങ്ങൾക്കും നിയന്ത്രണങ്ങൾക്കും വിധേയമായി സ്ഥാപനങ്ങൾ തങ്ങളുടെ ഡിജിറ്റൽ സേവനം സർക്കാർ സ്ഥാപനത്തിനോ, സ്വകാര്യ സ്ഥാപനത്തിനോ പുറം ജോലി കരാർ നൽകാമെന്നും നിയമം വ്യക്തമാക്കുന്നു.
ഡിജിറ്റൽ സേവനങ്ങൾ അറബി, ഇംഗ്ലീഷ് ഭാഷകളിൽ ലഭ്യമാക്കണം.ഡിജിറ്റൽ സേവനങ്ങൾ ഉപഭോക്തൃ സൗഹൃദമായിരിക്കണം. കാഴ്ച പരിമിതിയുള്ളവർക്കും ഭിന്നശേഷിക്കാർക്കും അധിക ഫീസ് നൽകാതെ തന്നെ ഈ സേവനങ്ങൾ ലഭിക്കണമെന്ന് നിയമം നിഷ്കർഷിക്കുന്നുണ്ട്.