പത്തനംതിട്ട∙ കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് കോളജിലെ രണ്ടാംവർഷ വിദ്യാർഥിനിയായിരുന്ന ജെസ്ന മരിയ ജെയിംസിനെ കാണാതായിട്ട് നാലു വര്‍ഷം പിന്നിട്ടു. കേസ് സിബിഐ ഏറ്റെടുത്തിട്ട് ഒരു വര്‍ഷമായിട്ടും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. 2018 മാര്‍ച്ച് 22നാണ് കൊല്ലമുള സന്തോഷ് കവല കുന്നത്തുവീട്ടില്‍ ജെസ്നയെ കാണാതാകുന്നത്.പിതൃസഹോദരിയുടെ, മുണ്ടക്കയത്തെ വീട്ടിലേക്കെന്നു പറഞ്ഞാണ് ജെസ്ന പുറപ്പെട്ടത്. ഇതിനുശേഷം മടങ്ങിയെത്തിയില്ല. ലോക്കൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ചെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ പല ഊഹോപോഹങ്ങളും പ്രചരിച്ചു. കാടും നാടും ഇളക്കിയുളള അന്വേഷണ സംഘത്തിന്‍റെ പരിശോധനയില്‍ കാര്യങ്ങള്‍ കൂടുതല്‍ കുഴഞ്ഞുമറിഞ്ഞതല്ലാതെ പുരോഗതിയുണ്ടായില്ല.
രാവിലെ മുണ്ടക്കയത്തുള്ള ബന്ധുവീട്ടിലേക്കു പോയ ജെസ്ന എരുമേലി വരെ എത്തിയതായി വിവരമുണ്ട്. പിന്നീട് ആരും ജെസ്നയെ കണ്ടിട്ടില്ല. തിരുവല്ല ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചായിരുന്നു ആദ്യം അന്വേഷണം. കേരളത്തിനകത്തും ഇതര സംസ്ഥാനങ്ങളിലും അവർ ജെസ്നയെ തിരഞ്ഞു. സൈബർ വിദഗ്ധരുടെ സഹായത്തോടെ ലക്ഷക്കണക്കിന് ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തി.
ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ മുണ്ടക്കയത്തിനുള്ള ബസിൽ ജെസ്ന ഇരിക്കുന്നതായി സിസിടിവിയിൽ കണ്ടിരുന്നു. എന്നാൽ, അതു ജെസ്നയാണെന്നു സ്ഥിരീകരിക്കാൻ പൊലീസിനു കഴിഞ്ഞില്ല. മുണ്ടക്കയം സ്റ്റാൻഡിൽ നിന്നു ലഭിച്ച സിസിടിവി ദൃശ്യങ്ങളിൽ കാണപ്പെട്ട ജെസ്നയോടു സാമ്യമുള്ള പെൺകുട്ടിയെ കണ്ടെത്താനും പൊലീസിനു കഴിഞ്ഞില്ല.
ഇതിനിടെ രണ്ടു വര്‍ഷം മുൻപു ജെസ്നയെ കണ്ടെത്തിയെന്ന വാർത്തകൾക്കിടെ ജില്ലാ പൊലീസ് മേധാവി കെ.ജി.സൈമൺ, ജെസ്നയുടെ റാന്നി വെച്ചൂച്ചിറയിലെ വീട്ടിൽ അന്ന് സന്ദർശനം നടത്തിയിരുന്നു. അന്വേഷണ പുരോഗതി സംബന്ധിച്ച് ഒന്നും വെളിപ്പെടുത്താൻ അദ്ദേഹം അപ്പോള്‍ തയാറായില്ലെങ്കിലും ‘പോസിറ്റീവ്’ വാർത്തയ്ക്ക് അധികം കാത്തിരിക്കേണ്ടിവരില്ലെന്ന സൂചന അടുത്ത ബന്ധുക്കൾക്ക് നൽകി.
ക്രൈംബ്രാഞ്ച് എഡിജിപി ടോമിൻ തച്ചങ്കരിയാണ് ജെസ്നയെക്കുറിച്ച് വ്യക്തമായ ചില വിവരങ്ങൾ കിട്ടിയെന്ന സൂചന ഇതിനു പിന്നാലെ പുറത്തുവിട്ടത്. പ്രതികരണം കഴിഞ്ഞ് രണ്ടു വര്‍ഷം പിന്നിട്ടിട്ടും ഒന്നും സംഭവിച്ചിട്ടില്ല. ലോക്കൽ പൊലീസിലെ എസ്പിക്കു ക്രൈംബ്രാഞ്ച് എസ്പിയുടെ അധിക ചുമതല നൽകിയാണ് അന്വേഷിപ്പിച്ചത്. എന്നാൽ കേസ് കൈയ്യൊഴിഞ്ഞാൽ മതിയെന്ന നിലപാടിലായി പിന്നീടു ക്രൈംബ്രാഞ്ച്. ഇതിനിടെ ഒട്ടേറെ ആക്‌ഷന്‍ കമ്മിറ്റികളുെട ഒട്ടേറെ പ്രതിഷേധങ്ങള്‍.
പിന്നാലെയാണ് അന്വേഷണം സിബിഐ ഏറ്റെടുക്കുന്നത്. ഹൈക്കോടതി ഉത്തരവിനെത്തുടർന്നു കേസ് ഏറ്റെടുത്ത സിബിഐ എഫ്ഐആർ കോടതിയിൽ സമർപ്പിച്ചു. പൊലീസ് റജിസ്റ്റർ ചെയ്ത അതേ എഫ്ഐആർ ആണ് സിബിഐയും നൽകിയിട്ടുള്ളത്. ജെസ്നയെ ആരെങ്കിലും തട്ടിക്കൊണ്ടുപോയതാകാമെന്നാണു കേരള പൊലീസിന്റെ എഫ്ഐആറിൽ പറയുന്നത്. ആ ദിശയിൽ അന്വേഷണം നടത്താനാണു സിബിഐ ആലോചന. ആരുടെയും പേര് പ്രതിപ്പട്ടികയിലില്ല. മറ്റു സംസ്ഥാനങ്ങളിൽ അന്വേഷണം വ്യാപിപ്പിക്കും.