ഉറക്കം കെടുത്തി വീണ്ടും മുപ്ലി വണ്ട് ശല്യം. മലയോര മേഖലയിൽ വേനൽ മഴയ്ക്കു പിന്നാലെയാണ് വീടുകളിലും സ്ഥാപനങ്ങളിലും മുപ്ലി വണ്ടുകൾ വലിയ ശല്യമായി മാറിയിരിക്കുന്നത്. വീടുകളുടെ ഭിത്തികളിലും തട്ടുകളിലും ഇവ പറ്റിപ്പിടിച്ചിരിക്കുന്നതാണ് ജനത്തിന് ദുരിതമാകുന്നത്. ഇതുകാരണം ഭക്ഷണം കഴിക്കാനോ കിടന്നുറങ്ങാനോ കഴിയാത്ത അവസ്ഥയാണ്.മുൻ വർഷത്തെ അപേക്ഷിച്ച് ഇത്തവണ വണ്ട് ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറയുന്നു. വീടിന്റെ മച്ച്, അലമാര, ജനാല, പാത്രങ്ങൾ, ഫാൻ എന്നിവയെല്ലാം വണ്ടുകൾ കൈയടക്കിയിരിക്കുകയാണ്. മണ്ണെണ്ണ ഒഴിച്ച് നശിപ്പിച്ചാലും രാത്രിയാകുന്നതോടെ വണ്ടുകൾ വീണ്ടും കൂട്ടത്തോടെ പറന്നെത്തും.
ലൂപ്റോപ്സ് ട്രിസ്റ്റിസ് എന്ന ശാസ്ത്ര നാമമുള്ള ഇവ ഓല പ്രാണി, ഓടു വണ്ട്, ഓല ചാത്തൻ, ഓട്ടെരുമ എന്നിങ്ങനെയും അറിയപ്പെടുന്നുണ്ട്. കുത്തുകയോ കടിക്കുകയോ ചെയ്യില്ലെങ്കിലും സ്വയം രക്ഷയ്ക്കായി ഇവ ഉത്പാദിപ്പിക്കുന്ന സ്രവം ശരീരത്തിൽ പൊള്ളലേൽപിക്കും. സ്രവത്തിന്റെ ഗന്ധം നേത്ര രോഗത്തിനും ശ്വാസംമുട്ടലിനും ഇടയാക്കും. കാർഷിക വിളകളിൽ ഉപയോഗിക്കുന്ന പൈറെത്രോയിഡ് കീടനാശിനികളും മണ്ണെണ്ണയും ആണ് മുപ്ലി വണ്ടുകളെ നിയന്ത്രിക്കാൻ ഉപയോഗിച്ചു വരുന്നത്.
previous post