പേരാവൂർ: താലൂക്കാസ്പത്രിയുടെ വികസനം രണ്ട് സർക്കാർ ഡോക്ടർമാർ തടസപ്പെടുത്തുന്നുവെന്ന പരാതിയിൽ വിജിലൻസ് അന്വേഷണം തുടങ്ങി.സാമൂഹ്യ പ്രവർത്തകനും ചിറ്റാരിപ്പറമ്പ് സ്വദേശിയുമായ കെ.ഇബ്രാഹിം നല്കിയ പരാതിയിലാണ് കണ്ണൂർ ജില്ലാ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഇൻസ്‌പെക്ടർ പി.ആർ.മനോജ്,സബ് ഇൻസ്‌പെക്ടർ എൻ.പി.കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ അന്വേഷണമാരംഭിച്ചത്.
സർക്കാർ ഡോക്ടർമാരായ ഡോ.എ.സദാനന്ദൻ,പി.പി.രവീന്ദ്രൻ എന്നിവർ ആസ്പത്രി ഭൂമിയിൽ നടക്കുന്ന വികസന പ്രവർത്തികൾ തടസപ്പെടുത്തുന്നുവെന്നും ഇതിന് പേരാവൂർ പഞ്ചായത്തധികൃതർ കൂട്ടുനിൽക്കുന്നുവെന്നുമാണ് പരാതി.പേരാവൂരിലെത്തിയ വിജിലൻസ് സംഘം പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് ജോഷ്വ,അസിസ്റ്റന്റ് എഞ്ചിനീയർ ജോമോൻ.ടി.പൗലോസ്,ആസ്പത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ.എച്ച്.അശ്വിൻ എന്നിവരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു.
ആസ്പത്രി ഭൂമിയിലെ നിർമാണപ്രവർത്തികളും ആസ്പത്രി സ്ഥലത്തിന്റെ അതിരുകളും വിജിലൻസ് സംഘം സന്ദർശിച്ചു.കൂടുതൽ തെളിവുകൾ ശേഖരിക്കേണ്ടതുണ്ടെന്നും ഏതാനും ദിവസങ്ങൾക്കക്കം റിപ്പോർട്ട് സമർപ്പിക്കുമെന്നും വിജിലൻസ് ടീം പറഞ്ഞു.