കണ്ണൂർ: നിരക്ക് വർധന ആവശ്യപ്പെട്ട് സ്വകാര്യ ബസുകളുടെ അനിശ്ചിതകാല പണിമുടക്കിന്റെ ആദ്യ ദിനം ജില്ലയിൽ പൂർണം. സ്വകാര്യ ബസുകളൊന്നും നിരത്തിലിറങ്ങിയില്ല. ബസ് കിട്ടാതെ ജനം വലഞ്ഞു. ദൂരെ സ്ഥലങ്ങളിലേക്ക് ജോലിക്കായി പോകുന്ന മലയോരമേഖലയിലെയും മറ്റും യാത്രക്കാരാണ് ഏറെ പ്രതിസന്ധിയിലായത്.
നിലവിൽ ജില്ലയിൽ സർവീസ് നടത്തുന്ന 700 ഓളം ബസുകളാണ് പണിമുടക്കിയത്. ഒന്നു മുതൽ ഒൻപത് വരെ ക്ലാസുകളിലെ വാർഷിക പരീക്ഷ തുടങ്ങിയതിനാൽ വിദ്യാർഥികളെയും സമരം ബാധിച്ചു. മിനിമം ചാർജ് 12 രൂപയാക്കുക, കിലോമീറ്റർ നിരക്ക് ഒരുരൂപ പത്ത് പൈസ ഉയർത്തണം, വിദ്യാർഥികളുടെ നിരക്ക് ആറു രൂപയാക്കുക തുടങ്ങിയവയാണ് ബസുടമകളുടെ പ്രധാന ആവശ്യം. അതേസമയം സ്വകാര്യ ബസ് പണിമുടക്കിന്റെ പശ്ചാത്തലത്തിൽ കെഎസ്ആർടിസി അധിക സർവീസ് നടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ജില്ലയിലെ പല ഭാഗങ്ങളിലേക്കും സർവീസ് നടത്തിയില്ല.
നിലവിൽ കെഎസ്ആർടിസി സർവീസ് നടത്തുന്ന സ്ഥലങ്ങളിലേക്ക് അധിക ട്രിപ്പുകൾ മാത്രമാണ് നടത്തിയത്. കണ്ണൂർ- കോഴിക്കോട്, കണ്ണൂർ-ഇരിട്ടി, കണ്ണൂർ-കാസർഗോഡ്, കണ്ണൂർ-കൂത്തുപറന്പ് തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാത്രമാണ് കൂടുതൽ ട്രിപ്പുകൾ നടത്തുന്നത്.
നിലവിൽ കെഎസ്ആർടിസി സർവീസ് നടത്താത്ത സ്ഥലങ്ങളിലെ ജനങ്ങൾ ഏറെ ബുദ്ധിമുട്ടിലായി. രാവിലെ ജോലി സ്ഥലങ്ങളിലേക്കും മറ്റുമായി ഇറങ്ങിയവർ ഓട്ടോയ്ക്കും മറ്റും കൂടുതൽ പണം മുടക്കിയാണ് ജോലി സ്ഥലത്തെത്തിയത്. നിരക്ക് വർധിക്കുന്നത് വരെ സമരം ചെയ്യുമെന്ന് ബസുടമകൾ പ്രഖ്യാപിച്ചിട്ടുണ്ട്.