ഇരിട്ടി: സമ്പത്തിക പ്രതിസന്ധിയിൽനിന്നു ആറളം ഫാമിനെ രക്ഷിക്കുന്നതിനായി ഫാം മാനേജ്മെന്റ് വർഷങ്ങൾക്കുമുമ്പ് പ്രഖ്യാപിച്ച സ്വയം വിരമിക്കൽ പദ്ധതി നടപ്പിലായി. പദ്ധതിപ്രകാരം ഫാമിൽനിന്ന് 23 സ്ഥിരം തൊഴിലാളികളും രണ്ടു ജീവനക്കാരും ഇന്നു വിരമിക്കും. ഗ്രാറ്റ്വിറ്റി, എക്സ് ഗ്രേഷ്യ, ടെർമിനൽ ലീവ് സറണ്ടർ ഇനത്തിലായി 4.14 കോടി രൂപ അനുവദിച്ചു.
നാലു വർഷം മുമ്പാണ് സ്വയം വിരമിക്കൽ പാക്കേജ് ഫാം മാനേജ്മെന്റ് പ്രഖ്യാപിച്ചത്. അന്ന് 112 തൊഴിലാളികളും അഞ്ച് ജീവനക്കാരുമാണ് പദ്ധതിയിൽ ചേർന്നത്. ഇവർക്ക് ആനുകൂല്യം അനുവദിക്കുന്നതിനായി അന്ന് 12 കോടി അനുവദിക്കുന്നതായി ധനവകുപ്പ് പ്രഖ്യാപിച്ചിരുന്നെങ്കിലും പണം ഫാമിന്റെ അക്കൗണ്ടിൽ എത്തിയില്ല. ഇതിനായി നിരവധിതവണ തൊഴിലാളി യൂണിയനുകളും മാനേജ്മെന്റും നിവേദനം നൽകിയെങ്കിലും നടപടികൾ നീണ്ടുപോകുകയായിരുന്നു. തൊഴിലാളികളിൽ പകുതിയിലധികം പേർ വിരമിക്കുകയും ചെയ്തു.
ഫാം എംഡി എസ്. വിമൽഘോഷ്, ജില്ലാ പഞ്ചായത്തംഗവും ഫാം വർക്കേഴ്സ് യൂനിയൻ (സിഐടിയു) പ്രസിഡന്റുമായ ബിനോയ് കുര്യൻ, ഫാം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പ്രസന്നൻ എന്നിവരുടെ നേതൃത്വത്തിൽ ഫാമിൽനിന്നുള്ള ഉന്നതതല സംഘം മുഖ്യമന്ത്രി പിണറായി വിജയനുമായും ബന്ധപ്പെട്ട മന്ത്രിമാരുമായും നടത്തിയ ചർച്ചയിലാണ് സ്വയം വിരമിക്കൽ പദ്ധതിക്ക് വീണ്ടും അനുകൂലമായ തീരുമാനമുണ്ടായത്.
ഉത്പന്നങ്ങളുടെ വിലത്തകർച്ചയും കാലവർഷക്കെടുതിയും കാട്ടാനകളുടെയും പന്നി, കുരങ്ങ് എന്നിവയുടെ ആക്രമണവും മൂലം ഫാമിന്റെ വരുമാനം നാൾക്കുനാൾ കുറഞ്ഞുവരികയായിരുന്നു. കഴിഞ്ഞ കുറേ വർഷങ്ങളായി സർക്കാരിൽനിന്നു പണം അനുവദിച്ചാണ് തൊഴിലാളികൾക്കും ജീവനക്കാർക്കും ശന്പളവും മറ്റ് ആനുകൂല്യങ്ങളും നൽകിയിരുന്നത്.
ഫാമിന്റെ നിത്യചെലവിലേക്കുള്ള വരുമാനം അവിടെനിന്നുതന്നെ കണ്ടെത്തണമെന്ന സർക്കാർ നിർദേശത്തിന്റെ ഭാഗമായാണ് സ്വയം വിരമിക്കൽ പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചത്. ഇതിലൂടെ ചെലവിനത്തിൽ കുറവു വരുത്തി പിടിച്ചുനിൽക്കാനുള്ള സാഹചര്യം ഉണ്ടാകുമെന്നാണ് കരുതുന്നത്.
കാട്ടാനശല്യം കൂടി ഒഴിവാക്കാൻ കഴിഞ്ഞാൽ ഇപ്പോൾ നടപ്പാക്കുന്ന പദ്ധതികളും പ്രവർത്തനങ്ങളും മൂലം ഫാമിന്റെ വരുമാനത്തിൽ വർധനവ് ഉണ്ടാക്കാൻ കഴിയും.