കണ്ണൂർ: കുട്ടികളിലെ ഹോർമോൺ വ്യതിയാനങ്ങളെ ഗൗരവത്തോടെ മുൻകൂട്ടി കണ്ടെത്തി കൃത്യമായ ചികിത്സ ലഭ്യമാക്കണമെന്ന് ഐഎപി സംസ്ഥാന പ്രസിഡന്റ് ഡോ. എം.വിജയകുമാർ. നവജാത ശിശുക്കളിലെ തൈറോയ്ഡ് വ്യതിയാനം ഭാവിയിൽ ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്നതിനാൽ പ്രസവിച്ച ഉടൻതന്നെ തൈറോയ്ഡ് സ്ക്രീനിംഗ് നടത്താൻ എല്ലാ ആശുപത്രികളും തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടന്ന ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) വാർഷിക കൺവൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പെൺകുട്ടികളിൽ കാണുന്ന പിസിഒഡി അടക്കമുള്ള രോഗങ്ങളെ മുൻകൂട്ടി കണ്ടെത്തി ശരിയായ ചികിത്സ ലഭ്യമാക്കണമെന്നും ഡോ. വിജയകുമാർ പറഞ്ഞു
പ്രതിരോധ കുത്തിവയ്പും അടിയന്തര ശുശ്രൂഷയും അടക്കമുള്ള ശാസ്ത്രീയ ചികിത്സാരീതികൾ കുഞ്ഞിന്റെ അവകാശമാണെന്നും ശാസ്ത്രീയ ചികിത്സയ്ക്കെതിരേ സമൂഹമാധ്യമങ്ങൾ വഴി നടത്തുന്ന കുപ്രചരണങ്ങളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്നും കൺവൻഷൻ അഭിപ്രായപ്പെട്ടു.
ഡോ. പദ്മനാഭ ഷേണായി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജോണി സെബാസ്റ്റ്യൻ മുഖ്യാതിഥിയായിരുന്നു. ഡോ. എം.കെ. നന്ദകുമാർ, ഡോ. സന്തോഷ്, ഡോ. വി. സുരേഷ്, ഡോ. ഇർഷാദ്, ഡോ. സുഷമാ പ്രഭു, ഡോ. അജിത് സുഭാഷ്, ഡോ. പ്രശാന്ത്, ഡോ. രാജീവൻ, ഡോ. സുബ്രഹ്മണ്യൻ, ഡോ. സുൽഫിക്കർ അലി എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികളായി ഡോ. അജിത് മേനോൻ-പ്രസിഡന്റ്, ഡോ. മൃദുല ശങ്കർ -സെക്രട്ടറി, ഡോ. അരുൺ അഭിലാഷ് -ട്രഷറർ എന്നിവരെ തെരഞ്ഞെടുത്തു. 15 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും കൺവൻഷൻ തെരഞ്ഞെടുത്തു.