കൊച്ചി∙ കലൂരിലെ ലോഡ്ജ് മുറിയിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിലെ വെള്ളത്തിൽ മുക്കിക്കൊലപ്പെടുത്തിയ കേസിൽ കുട്ടിയുടെ അമ്മൂമ്മ സിപ്സി, പിതാവ് സജീവ് എന്നിവരെ പ്രതി ചേർത്തു. ബാലനീതി നിയമപ്രകാരമാണ് കേസെടുത്തത്. കുഞ്ഞിനെ കൊലപ്പെടുത്തിയ ജോൺ ബിനോയ് ഡിക്രൂസിന്റെ കാമുകിയും കുട്ടിയുടെ അമ്മൂമ്മയുമായ സിപ്സിയുടെ ക്രിമിനൽ പശ്ചാത്തലം വിശദമായി അന്വേഷിച്ച ശേഷമാണു നടപടി.
സിപ്സിയുടെ പേരിൽ അങ്കമാലി, ചാലക്കുടി സ്റ്റേഷനുകളിൽ മോഷണത്തിനും അതിക്രമത്തിനും മുൻപു കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഹരിക്കേസുകളുമുണ്ട്. കൊല്ലപ്പെട്ട നോറയെയും സഹോദരനെയും ലഹരി, അനാശാസ്യ പ്രവർത്തനങ്ങൾക്കു സിപ്സി മറയായി ഉപയോഗിക്കുകയായിരുന്നു എന്നു കുട്ടിയുടെ അമ്മ ആരോപിച്ചതിനെത്തുടർന്നാണു ബാലനീതി നിയമപ്രകാരം കേസെടുക്കാനുള്ള നിയമോപദേശം പൊലീസിനു ലഭിച്ചത്.