വില ഇടിയുന്ന സാഹചര്യത്തിൽ കർഷകർക്ക് താങ്ങായി സഹകരണ സ്ഥാപനങ്ങൾ വഴി സർക്കാർ കൊപ്ര സംഭരണം ആരംഭിച്ചു. കൃഷിവകുപ്പ് നാഫെഡുമായി ചേർന്ന് കിലോയ്ക്ക് 105.90 രൂപ താങ്ങുവില നൽകി കേരഫെഡ്, മാർക്കറ്റ് ഫെഡ് എന്നിവ മുഖേനയാണ് സംഭരണം.
ആദ്യഘട്ടം തെരഞ്ഞെടുത്ത സഹകരണ സ്ഥാപനം വഴിയാകും. കൂടുതൽ കേന്ദ്രത്തിലേക്ക് ഇത് വ്യാപിപ്പിക്കും. കർഷകർ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് കൃഷിമന്ത്രി പി പ്രസാദ് പറഞ്ഞു. കൊപ്രയാക്കാൻ സൗകര്യമുള്ള സഹകരണ സ്ഥാപനങ്ങൾക്ക് പച്ചത്തേങ്ങയും സംഭരിക്കാം. പച്ചത്തേങ്ങ കിലോയ്ക്ക് 3.40 രൂപ സംസ്ഥാന സർക്കാർ ഇൻസെന്റീവായി കർഷകർക്ക് നൽകും. കർഷകർ തെങ്ങിന്റെ എണ്ണം തെളിയിക്കുന്ന കൃഷി ഓഫീസറുടെ സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ്, ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, നികുതി രസീത് എന്നിവ സഹിതം കൊപ്ര സംഭരിക്കുന്ന സഹകരണ സ്ഥാപനം മുഖേന ഇ-–-സമൃദ്ധി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
കൂടുതൽ വിവരത്തിന് കൃഷി ഭവനുമായോ സംഭരണ കേന്ദ്രങ്ങളുമായോ ബന്ധപ്പെടാം.